
‘‘നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തൽക്കാലം മാറിനിൽക്കാൻ പോകുന്നു.’’ യുവാവിനെ വേഗതയിലെത്തിയ കാറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ അവസാനമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാക്കിയ കാര്യമാണ് ഇത്. ഇതിന് ശേഷം രണ്ടു മൊബൈലും ഓഫാക്കുകയും ചെയ്തു.
‘മുങ്ങുന്നതിനു’ മുമ്പ് ബി ഹരികുമാര്‍ അവസാനം ഫോണിൽ ബന്ധപ്പെട്ടത് റൂറൽ എസ്പി അശോക് കുമാറിനെയായിരുന്നു. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ അനേകം പരിചയക്കാരുള്ള പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണ സംഘം മധുരയിലേയ്ക്ക് പോയെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് മരിച്ച സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആരോപിക്കുമ്പോഴും ഹരികുമാറിനെ പോലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് രണ്ടു ദിവസം കഴിയുമ്പോഴും പ്രതി ഒളിവിലാണെന്ന് തന്നെയാണ് പൊലീസ് ഭാഷ്യം.
ചില സിപിഎം ജില്ലാ നേതാക്കളുടെയും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളുടെയും അടുപ്പക്കാരനാണു ഹരികുമാർ. ആ നിലയ്ക്ക് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോരുന്നുണ്ടോയെന്ന സംശയവുമുണ്ട്. ഹരികുമാർ മുങ്ങി നടക്കുന്നതും ഇയാളെ പിടിക്കാന്‍ കഴിയാത്തതും സേനയ്ക്കു തന്നെ നാണക്കേടായിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ജനരോഷം എതിരാകുമെന്ന ഭീഷണിയും പോലീസിന് മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഹരികുമാറിന്റെയും അടുത്ത ബന്ധുക്കളുടെയും വീട്ടിലെത്തി അന്വേഷണത്തോടു സഹകരിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.
ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി പാസ് പോര്‍ട്ട് കണ്ടു കെട്ടാനും നടപടി തുടങ്ങി. ഒളിവിലിരുന്ന് പ്രതി മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തുകയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം തന്നെ സംഭവം വേണ്ട സമയത്ത് കൃത്യമായി മനസ്സിലാക്കി ഇടപെട്ടിരുന്നെങ്കില്‍ രാത്രി തന്നെ പ്രതിയെ പോലീസിന് പിടിക്കാന്‍ കഴിയുമായിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തന്നെ ചൂണ്ടിക്കാട്ടുന്നു.






