
നെയ്യാറ്റിന്‍കര: യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കൊലപാതകത്തിന് ശേഷം ഒമ്പതു ദിവസം കഴിഞ്ഞപ്പോള്‍. ഇദ്ദേഹം ഒളിവില്‍ പാര്‍ത്തത് കര്‍ണാടകത്തില്‍ ആയിരുന്നെന്നും ഇന്നലെ രാത്രിയോടെ കല്ലമ്പലത്തെ വീട്ടില്‍ എത്തിയിരിക്കാമെന്നതുമാണ് പോലീസ് നല്കുന്ന സൂചനകള്‍.
അര്‍ദ്ധരാത്രിയോടെയോ പുലര്‍ച്ചെയോ ആയിരിക്കാം ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. സംഭവത്തിന് പിന്നാലെ സംസ്ഥാനം വിട്ട ഹരികുമാര്‍ നാട്ടില്‍ എത്തിയപ്പോഴായിരിക്കാം ഇവിടുത്തെ പ്രതിഷേധത്തെ കുറിച്ച് മനസ്സിലാക്കിയതെന്നും പോലീസ് കരുതുന്നു. ഒളിവില്‍ പോയ ഹരികുമാറിനെ പിടികൂടുക അസാധ്യമാണെന്ന് മനസ്സിലാക്കിയ പോലീസ് സമ്മര്‍ദ്ദം ഉണ്ടാക്കി ഒളിത്താവളത്തില്‍ നിന്നും പുറത്തു കൊണ്ടുവരുവാനുള്ള ശ്രമത്തിലായിരുന്നു.
സംഭവത്തിന് പിന്നാലെ ഹരികുമാര്‍ 24 തവണ ഒളിത്താവളം മാറിയതായിരുന്നതായി റിപ്പോര്‍ട്ടും ഇന്നലെ പുറത്തു വന്നിരുന്നു. പോലീസ് ബുദ്ധി ഉപയോഗിച്ച് തന്നെയായിരുന്നു ഡിവൈഎസ്പി ഒളിവില്‍ പോയതും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരുമായും ഫോണില്‍ ബന്ധപ്പെട്ടില്ല. എടിഎമ്മും ഉപയോഗിച്ചില്ല. ഇതോടെ ഹരികുമാറിനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെയായി. നാഗര്‍കോവില്‍, മധുര, ചെെന്നെ, മംഗളുരു എന്നിവിടങ്ങളില്‍ ആഡംബരകാറില്‍ കറങ്ങിയശേഷം തലസ്ഥാനത്ത് ഹരികുമാറുണ്ടെന്ന ഉറച്ച നിഗമനത്തിലായിരുന്നു പ്രത്യേകസംഘം. കല്ലമ്പലത്തെ അദ്ദേഹത്തിന്റെ വീടും നിരീക്ഷണത്തില്‍ ആയിരുന്നെങ്കിലും ഹരികുമാര്‍ ഇവിടെ എത്തുമെന്ന് കരുതിയിരുന്നില്ല. ഇന്നലെ കീഴടങ്ങുമെന്നു പ്രത്യേക ദൂതര്‍ വഴി ക്രൈം ബ്രാഞ്ചിനെ ഹരികുമാര്‍ അറിയിച്ചിരുന്നു. വൈകുന്നേരം എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
നാളെ ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നല്‍ ജാമ്യത്തെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. കൃത്യം നടത്തിയത് മനപ്പൂര്വ്വമാണെന്നുമായിരുന്നു സെഷന്‍സ്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. സംഭവം നടന്ന ദിവസം മുഖത്ത് അടിച്ച ശേഷം ഹരികുമാര്‍ സനലിനെ മനപ്പൂര്‍വ്വം വാഹനത്തിന് മുന്നിലേക്ക് എടുത്തെറിയുകയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടു ദൃക്സാക്ഷികള്‍ ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് പുറമേ മൂന്നു വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.






