
ഇസ്ളാമാബാദ്: കറാച്ചിയിലെ ചൈനീസ് എംബസിയ്ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. തോക്കുധാരികളായ നാലുപേര്‍ കോണ്‍സുലേറ്റിലേക്ക് കടന്നുകയറുകയും ഇവരെ തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി വെയ്ക്കുകയും ആയിരുന്നു. രണ്ടു പേര് സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞപ്പോള്‍ ഒരാളുടെ നില ഗുരുതരമാണ്. തീവ്രവാദികളെ സുരക്ഷാഗാര്‍ഡുകള്‍ ചെക്ക് പോയിന്റില്‍ തടഞ്ഞപ്പോഴായിരുന്നു ഇവര്‍ വെടിവെച്ചത്.
വെടിവെച്ച ശേഷം സംഘം ഓടിരക്ഷപ്പെട്ടു. ആക്രമണം നടന്ന സ്ഥലം പോലീസ് വേര്‍തിരിച്ചു. ആള്‍ക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ചൈന വമ്പന്‍ നിക്ഷേപം നടത്തിയിട്ടുള്ള ബലൂചിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വലുതും ദാരിദ്ര്യം നിറഞ്ഞതുമായ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ വലിയ തീവ്രവാദി സംഘമായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണം തുടരുമെന്ന് ചില അന്താരാഷ്ട്ര വാര്ത്താഏജന്സിയിലേക്ക് വിളിച്ച് ഇവരുടെ വക്താവ് പറഞ്ഞു.
പാകിസ്താന്റെ ഏറ്റവും അടുപ്പക്കാരായ ചൈന അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പാകിസ്താനില്‍ ബില്യണ്‍ കണക്കിനാണ് പണമെറിയുന്നത്. ചൈനാ - പാകിസ്താന് സാമ്പത്തിക ഇടനാഴി ബീജിംഗിന്റെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. അറബിക്കടലിലെ ഗ്വാഡര്‍ തുറമുഖവുമായി തങ്ങളുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഷിംജിയാംഗിനെ ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള പദ്ധതികളിലാണ് ചൈനയുടെ ഉന്നം. 'വണ്‍ബെല്‍റ്റ് വണ്‍റോഡ്' എന്ന പേരില്‍ 65 രാജ്യങ്ങളുമായി ബന്ധപ്പെടുന്ന രീതിയില്‍ റോഡുകളുടേയും കടല്പ്പാതകളുടെയും ചൈനാ-പാകിസ്താന് സാമ്പത്തീക ഇടനാഴിയാണ് ഉദ്ദേശം.
അതേസമയം ദുര്‍ബ്ബലമായ സ്ഥാപനങ്ങളും കടുത്ത അഴിമതിയും അസ്ഥിരതകളും ചൂഴ്ന്നു നില്ക്കുന്ന പാകിസ്താന് പക്ഷേ പദ്ധതിയില്‍ പങ്കാളിയാകുന്നത് വലിയ വെല്ലുവിളിയാണ്. പദ്ധതി തുടങ്ങിയത് മുതല്‍ തീവ്രവാദികളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. ചൈനീസ് തൊഴിലാളികളെ ആക്രമിക്കുകയും പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കപ്പെടുന്നതും പതിവാണ്. അടുത്ത കാലത്തായി സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ സ്ഥിരമായി നിയോഗിച്ചിട്ടുള്ളത് രക്തചൊരിച്ചിലിന് കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോഴും പതിവാണ്. പാകിസ്താന്റെ സാമ്പത്തീക ഹബ്ബും ഏറ്റവും വലിയ നഗരവുമായ കറാച്ചി പക്ഷേ രാഷ്ട്രീയ, വര്‍ഗ്ഗീയ, വംശീയ ചേരിതിരിവുകളുടെ കേന്ദ്രം കൂടിയാണ്.






