
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ 2.0 സ്ക്രീനില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ 540 കോടി ചെലവഴിച്ച് ചെയ്ത സിനിമയ്ക്ക് എതിരേ കേസ്. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനാല്‍ സിനിമ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം ടവര്‍ കമ്പനികളും സെല്‍ഫോണ്‍ നിര്‍മ്മാതാക്കളുമാണ് കേസെടുത്തിരിക്കുന്നത്.
രജനീകാന്തും അക്ഷയ്കുമറും പ്രധാനവേഷത്തില്‍ എത്തിയ സിനിമ മൊബൈല്‍ ടവറുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും റേഡിയേഷന് ഉണ്ടാകുന്നെന്ന തെറ്റായ വിവരം നല്‍കുന്നെന്നാണ് ഉയര്‍ന്ന ആരോപണം. സിനിമയ്ക്ക് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും സിനിമയുടെ തമിഴ്പതിപ്പും ടീസറുകളും ട്രെയ്ലറും മറ്റ് പ്രമോഷണല്‍ വീഡിയോകളും സിനിമയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തടയണമെന്ന് അവര്‍ സെന്‍സര്‍ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയുടെ ടീസറുകളിലും ട്രെയിലറുകളിലുമെല്ലാം മൊബൈലുകളെയും ടവറുകളെയും ചിത്രീകരിച്ചിരിക്കുന്നത് മോശമായ രീതിയില്‍ ആണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎല്) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് എഴുതിയ കത്തില്‍ പറയുന്നു. വൈദ്യുത കാന്തിക തരംഗങ്ങള്‍ സംബന്ധിച്ച ആശയം ചര്‍ച്ച ചെയ്യുന്ന സിനിമ വില്ലന്‍ അപകടരമായ വികിരണം ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. മൊബൈല്‍ ഫോണുകളും ടവറുകളും മനുഷ്യനും പക്ഷികളും ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും സിനിമ പറയുന്നു. ഇത്തരം വികലമായ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ടവറുകള്‍ക്കും ഫോണുകള്ക്കുമെതിരേ ആവശ്യമില്ലാത്ത ഉത്ക്കണ്ഠയും മാനസീക പ്രശ്നങ്ങളും സുഷ്ടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
സിനിമയുടെ കഥാതന്തു പൊതുവികാരങ്ങളെ അപകടകരമാക്കുകയും ശാസ്ത്രവിരുദ്ധ നിലപാടുകള്‍ക്കും ഇന്ത്യന്‍ ഭരണഘടനയിലെ പല വകുപ്പുകളുടെയും ലംഘനങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടു തന്നെ സിനിമ റിലീസിന് മുമ്പ് തന്നെ കണ്ട് അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ച ശേഷമേ പ്രദര്‍ശനം തുടങ്ങാവൂ എന്നാണ് സിഒഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. 2010 ല്‍ പുറത്തു വന്ന വന്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാംഭാഗമാണ് 2.0.






