
വിറകുവാങ്ങാനെന്ന വ്യാജേനെ ആപ്പ ഓട്ടോയില്‍ എത്തിയ പോലീസുകാര്‍ പ്ളൈവുഡ് കമ്പനിയുടെ പുറത്ത് കാവല്‍ നിന്നപ്പോള്‍ മലമ്പനി പരിശോധിക്കാനെത്തിയ സംഘം എന്ന രീതിയില്‍ അകത്തുകയറിയ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബോഡോ തീവ്രവാദികള്‍ അറസ്റ്റിലായത്. മണ്ണൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മനു ബസുമതാരി (ബി. മെഹര്‍25), പ്രീതം ബസുമതാരി (24), ധൂംകേതു ബ്രഹ്മ (ബി. ധലഞ്ജ്35) എന്നിവരാണു പിടിയിലായത്.
ബോഡോ തീവ്രവാദികളാണെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് പിടിച്ചത് നാടകീയ നീക്കത്തിലൂടെയായിരുന്നു. ഇവര്‍ക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് കിട്ടിയിരുന്നു. സാധാരണ വേഷത്തിലും അല്ലാതെയും വന്‍ പൊലീസ് സംഘം പരിസരത്തു നിലയുറപ്പിച്ചിരുന്നു. തീവ്രവാദികള്‍ മൈന്‍ സ്ഥാപിക്കുന്നതിനും ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും പരിശീലനം ലഭിച്ചിട്ടുള്ളവരായതിനാല് വളരെ തന്ത്രപരമായാണ് പോലീസ് മുന്നോട്ടു നീങ്ങിയത്.
ഗ്രാമീണ പ്രദേശമായതിനാല്‍ ജനങ്ങളില്‍ ഭീതി പരത്താതിരിക്കാനും ആളപായം ഉണ്ടാകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മൂന്ന് പേരെയും കുന്നത്തുനാട് സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാര്‍ മനസ്സിലാക്കിയത്. തൊട്ടടുത്തു നിന്ന് അസം ബോര്‍ഡര്‍ തീവ്രവാദികളെ പിടികൂടിയെന്ന വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി. തികച്ചും ഗ്രാമീണ അന്തരീക്ഷമുള്ള പ്രദേശത്ത് ഒരു പൊട്ടിത്തെറിയോ വെടിശബ്ദമോ കേള്‍ക്കാതിരിക്കുവാനാണ് പോലീസ് ഒരു രാത്രി മുഴുവന്‍ കാത്തിരുന്നത്.
മണ്ണൂരിലെ കുഴൂര്‍ ശിവക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്കൈ പ്ലൈ എന്ന പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മൂന്ന് അസം ബോഡോ തീവ്രവാദികളെ പോലീസ് പിടികൂടിയെന്ന വാര്‍ത്ത നാട്ടുകാരറിഞ്ഞത് വ്യാഴാഴ്ച രാവിലെ വൈകിയാണ്. പോലീസ് പ്രതികളെയും കൊണ്ടുപോകുന്നത് കണ്ട മണ്ണൂരുകാര് രണ്ടോ മൂന്നോ പേര് മാത്രമാണ്. പക്ഷേ, അറിഞ്ഞവര്‍ ഭീതിയോടെ എത്തിയെങ്കിലും ഒന്നും കണ്ടില്ലെന്നു മാത്രമല്ല ആദ്യമൊന്നും മനസ്സിലായുമില്ല. അമ്പതോളം പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.
മഫ്ടിയിലും അല്ലാതെയും പോലീസ് മണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ബുധനാഴ്ച രാവിലെ മുതല്‍ നിന്നിരുന്നു. എന്നാല്‍, ജനം വിചാരിച്ചത് മന്ത്രിമാര്‍ ആരെങ്കിലും ഇതുവഴി വരുന്നുണ്ടെന്നാണ്. രാത്രിയിലും പോലീസ് കരുതലോടെ റോന്തു ചുറ്റിയിരുന്നു. കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഇതര സംസ്ഥാന തൊഴിലാളികളാണ്. പിടിക്കപ്പെട്ട മൂന്നു പേരും തീവ്രവാദികളാണെന്ന് അറിഞ്ഞതോടെ കൂടെ ജോലി ചെയ്തിരുന്നവരും ഞെട്ടി.
നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോര്‍ഡറിന്റെ 2017 ആക്രമണ കേസിലെ പ്രതികളാണിവര്‍. നാലു ദിവസം മുമ്പ് അസം പോലീസും കേന്ദ്ര ഇന്റലിജന്‍സും നല്കിയ അറിയിപ്പാണ് തീവ്രവാദികളെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ സഹായിച്ചത്. അസം ഗാസിഗോണ് പോലീസ് സ്റ്റേഷനില്‍ യു.എ.പി.എ. നിയമപ്രകാരവും ആയുധ നിയമപ്രകാരവും നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
മറ്റുള്ളവരുമായി അധികം സൗഹൃദം പുലര്‍ത്താതെയാണിവര്‍ കമ്പനിയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, ഏല്പിക്കുന്ന പണി നന്നായി ചെയ്യും. മുപ്പതിലധികം പേരടങ്ങുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ അസമില്‍ നിന്ന് ഹൈദരാബാദിലേക്കും അവിടെ നിന്ന് കൊച്ചിയിലുമെത്തിയ ഇവര്‍ മൂന്നു മാസം മുമ്പാണ് കേരളത്തിലെത്തുന്നത്. പെരുമ്പാവൂരിലെത്തിയത് ഒരു മാസം മുമ്പാണ്. ഇവിടെ സുരക്ഷിതരല്ലെന്ന തോന്നല്‍ മൂലമാണ് ഇവിടെ നിന്ന് മുങ്ങി രണ്ടാഴ്ച മുമ്പ് മണ്ണൂരില്‍ സ്കൈ പ്ലൈ എന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് കയറിയത്.
കമ്പനി മതില്‍ക്കെട്ടിനകത്തു തന്നെയാണ് താമസം. അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പുറം ലോകവുമായി ബന്ധമില്ലാത്ത സ്ഥലം തിരക്കിയാണിവര് ഇവിടെ എത്തിയതെന്നാണ് മറ്റു തൊഴിലാളികള്‍ പറയുന്നത്. തീവ്രവാദികള്‍ ജോലി ചെയ്തുവന്ന പ്ലൈവുഡ് കമ്പനിക്കു ചുറ്റും മഫ്ടിയിലും അല്ലാതെയും അമ്പതോളം പോലീസുകാര്‍ നിരീക്ഷണം നടത്തി വരികയായിരുന്നു.
അകത്ത് പരിശോധന നടക്കുമ്പോള്‍ തന്നെ പുറത്ത് നൂറുകണക്കിന് പോലീസ് സംഘം എത്തിയിരുന്നു. മണ്ണൂരുണരും മുമ്പേ ദൗത്യവും പൂര്‍ത്തിയാക്കി തീവ്രവാദികളെയും കൊണ്ട് പോലീസ് മടങ്ങി. ഇവര്‍ പൊലീസിനു കൈമാറിയ തിരിച്ചറിയല്‍ രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണ്. കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ മേഖലയില്‍ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവര്‍ താമസിച്ചിരുന്ന മുറി പരിശോധിച്ച് ഇവരുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു വരികയാണ്.






