
തൃശൂര്‍: പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതം. പോലീസ് സൈബര്‍സെല്‍ ഉദ്യോഗസ്ഥന് എന്നു പരിചയപ്പെടുത്തി ഇയാള്‍ നടത്തിയ തട്ടിപ്പില്‍ ഒട്ടേറെയാളുകള്‍ ചതിയില്പ്പെട്ടതിനെ തുടര്‍ന്നാണു പോലീസ് അന്വേഷണം തുടങ്ങിയത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോലീസ് കുറിപ്പുമിട്ടിട്ടുണ്ട്.
പെണ്‍കുട്ടികളുള്ള വീടുകളിലേക്കു വിളിച്ചു മകളുടെ/സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ടെന്നു പറഞ്ഞ് ഇയാള്‍ ആദ്യം വിരട്ടും. അന്വേഷണവുമായി ബന്ധപ്പെട്ടു മകള്‍ക്കു ഫോണ്‍ നല്‍കാനായി ആവശ്യപ്പെടും. വിശ്വാസ്യതയ്ക്കു പോലീസ് ഔദ്യോഗിക വിവരങ്ങള്‍ വ്യാജമായി പറയും. വൈറലായ നഗ്ന ചിത്രങ്ങളുടെ സാമ്യം പരിശോധിക്കാന്‍ സ്വന്തം വാട്സ്അആപ്പ് പ്രൊഫൈലില്‍ ഒരു സെക്കന്‍ഡ് നേരത്തേക്കു നല്ല ചിത്രം ഇടാനും തുടര്‍ന്നു നഗ്നത പ്രദര്‍ശിപ്പിച്ച് ഫോട്ടോ ഇടാനും ആവശ്യപ്പെടും.
യാതൊരു സംശയത്തിനുമിട നല്‍കാതെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പവും ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഇങ്ങനെ ലഭിക്കുന്ന നഗ്ന ചിത്രങ്ങള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് ശേഖരിച്ച് തുടര്‍ന്ന് ശല്യംചെയ്യുകയാണ് ഇയാളുടെ രീതി. മന:ശാസ്ത്ര വിദഗ്ദ്ധൻ കൂടിയായ ഞരമ്പ് രോഗി ഗാംഭീര്യത്തോടെ യാതൊരു സംശയത്തിനുമിടയാക്കാതെ അളന്ന് കുറിച്ചാണ് ഓരോരുത്തരോടും സംസാരിക്കുക വിദേശത്ത് നിന്നും വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നുമാണ് ഫോൺ വിളി.
ഇതോടെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് എത്തിയിട്ടുണ്ട്. മറ്റാര്‍ക്കും വിവരങ്ങളും, ഫോട്ടോകളും കൈമാറരുതെന്നു പോലീസ് മുന്നറിയിപ്പു നല്കി. പോലീസ് ഒരിക്കലും ഫോണിലൂടെയോ, സോഷ്യല്‍മീഡിയ വഴിയോ ആരുടെയും ചിത്രങ്ങളും, രേഖകളും ആവശ്യപ്പെടാറില്ല. വിളിച്ച ഫോണ്‍നമ്പറുകള്‍ സൂക്ഷിക്കാനും സംസാരം റെക്കോര്‍ഡ് ചെയ്ത് വയ്ക്കുവാനും പോലീസ് ആവശ്യപ്പെട്ടു. ഫോണ്‍ ചതിയിലൂടെ ലഭിച്ച ഐ.ഡി പ്രൂഫ്, ഫോട്ടോ ഉപയോഗിച്ച് സിം കാര്‍ഡ് കരസ്ഥമാക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സിം ഉപയോഗിച്ചാണ് പലരേയും കെണിയില്‍പെടുത്തുന്നത്.






