കൊളംബോ: ഒരു മാസത്തിലധിലകം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗ പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ഒക്ടോബര്‍ അവസാന വാരം റനില്‍ വിക്രമസിംഗയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയതോടെയാണ് ദ്വീപ് രാഷ്ട്രത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നയങ്ങളിലെ ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് റനില്‍ വിക്രമസിംഗയെ സിരിസേന പുറത്താക്കിയത്. തുടര്‍ന്ന് മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സയെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടുവെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തീരുമാനം മാറ്റി. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തു. എന്നാല്‍ ഒന്നിലേറെ തവണ വിശ്വാസ വോട്ട് തേടിയിട്ടും രജപക്സെയ്ക്ക് വിജയിക്കാനായില്ല. ഇതേതുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നത്. വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് സിരിസേന അവകാശപ്പെട്ടിരുന്നുവെങ്കിലും ജനുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് അംഗീകാരം ലഭിക്കാന്‍ വിക്രമസിംഗയെ തിരികെ കൊണ്ടുവരാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ഇതേതുടര്‍ന്നാണ് വിക്രമസിംഗയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചത്.
വിക്രമസലംഗയോട് അടുപ്പം പുലര്‍ത്തുന്ന ഏതാനും എം.പിമാര്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞയിലേക്ക് മാധ്യമങ്ങള്‍ക്ക് ക്ഷണമില്ലായിരുന്നു. ശ്രീലങ്കയുടെ ജനാധിപത്യത്തിന്റെ വിജയമാണ് തന്നെ തിരിച്ചു കൊണ്ടുവന്നതെന്ന് വിക്രമസിംഗ പ്രതികരിച്ചു.






