
ലണ്ടന്‍: ബ്രെക്സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും അഗ്നിപരീക്ഷ. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിന്് നോട്ടീസ് നല്കി. ഭരണപക്ഷത്തെ വിമതരും നോട്ടീസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ബ്രെക്സിറ്റ് ഇടപാടില്‍ എം.പിമാര്‍ ജനുവരി 14 വരെ വോട്ട് രേഖപ്പെടുത്തരുതെന്ന് തെരേസ മേ പറഞ്ഞതിനു പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് ആണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. വോട്ട് രേഖപ്പെടുത്താന്‍ ഒരു മാസം കാത്തിരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രധാനമന്ത്രി ബ്രിട്ടനെ 'ദേശീയ പ്രതിസന്ധി'യിലേക്ക് കൊണ്ടുപോകുകയാണെന്നും ജെറമി കോര്ബിന് കുറ്റപ്പെടുത്തി.
അതേസമയം, അവിശ്വാസ പ്രമേയം പ്രധാനമന്ത്രിയുടെ മേല്‍ വ്യക്തിപരമായി അവിശ്വാസം പ്രകടിപ്പിക്കുന്നതാണെന്നും അത് സര്‍ക്കാരിനെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിനെ ആകെ ചോദ്യം ചെയ്യുന്നതാണ് അവിശ്വാസ പ്രമേയമെങ്കില്‍ ഭുരിപക്ഷം പിന്തുണ ലഭിച്ചാല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
അതിനിടെ, നോട്ടീസ് പിന്‍വലിപ്പിക്കാന്‍ ജെറമിയുടെ മേല്‍ സമ്മര്‍ദ്ദവും നടക്കുന്നുണ്ട്. എന്നാല്‍ തന്റെ ലക്ഷ്യം ബ്രെക്സിറ്റ് ഡീല്‍ ഈ ആഴ്ച തന്നെ വോട്ടിന് കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജെറമി പറയുന്നു.
ന്യുനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന തെരേസ മേയ്ക്ക് സര്‍ക്കാരിന് വേണ്ടത്ര ഭൂരിപക്ഷമില്ലെന്ന തിരിച്ചറിവാണ് കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് അനിശ്ചിതമായി മാറ്റിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കു ശേഷം വോട്ടെടുപ്പ് നടത്താമെന്നാണ് തെരേസ മേയുടെ നിലപാട്. ബ്രസല്‍സില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കാര്യമായ ഉറപ്പുകള്‍ നേടാനോ ഉടമ്പടിയില്‍ എന്തെങ്കിലും ഭേദഗതി കൊണ്ടുവരാനോ കഴിഞ്ഞിരുന്നില്ല. ഉടമ്പടിയിലെ വിവാദ വിഷയമായ 'ഐറീഷ് ബാക്ക്സ്റ്റോപ്പ് ' ഒരിക്കലും ബ്രിട്ടണു കെണിയാകില്ലെന്ന് യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്.






