
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാള് ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിക്കാന്‍ വ്യാജരേഖ ചമച്ചു, വഞ്ചനാകുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി, അവളുടെ അമ്മ, അമ്മയുടെ സഹോദരന് എന്നിവര്‍ക്കെതിരെയാണ് കേസ്.
വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ പ്രദേശിക കോടതിയുടെ നിര്ദേശക്രാരമാണ് ഇവര്‍ക്കെതിരെ മാഖി പോലീസ് കേസെടുത്തത്. സ്കൂളില്‍ നിന്നുള്ള ഫ്രാന്സ്ഫര് സര്‍ട്ടിഫിക്കറ്റില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും റായ് ബറേലി ജില്ലാ ബേസിക് ശിക്ഷ അധികാരതിയുടെയും വ്യാജ ഒപ്പ് പതിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ഹരിപാല്‍ ആണ് പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ സാക്ഷിയും മകന് ശുഭവും പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
കുല്‍ദീപ് സിംഗ് സെങ്കാളിനെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് അവദേശ് തിവാരി എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവരും ഒളിച്ചോടിയിരുന്നുവെന്നും ഹരിപാല്‍ പറയുന്നു. തിരിച്ചെത്തിയ ശേഷം തന്റെ മകന് ശുഭം പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അത് താന്‍ നിരസിച്ചതോടെ തന്റെ കുടുംബത്തിനെതിരെയും വ്യാ പരാതി നല്‍കിയെന്നും ഹരിപാല്‍ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എം.എല്‍.എ കുല്‍ദീപ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ജോലി ആവശ്യത്തിന് എം.എല്‍.എയെ സമീപിച്ചപ്പോഴായിരുന്നു സംഭവം. തന്റെ പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
പീഡനവിവരം ചോദിക്കാന്‍ ചെന്ന തന്റെ പിതാവിനെ കുല്‍ദീപിന്റെ സഹോദരന് അതുല്‍ സിംഗും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കേ ഏപ്രില്‍ എട്ടിനാണ് പിതാവ് മരണമടഞ്ഞത്. സംഭവം വിവാദമായതോടെയാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയതും കുല്‍ദീപ് സിംഗ് അറസ്റ്റിലായതും.






