
പാലക്കാട്: ശബരിമലയിലെ യുവതി പ്രവേശത്തെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സുപ്രീംകോടതി വിധി അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സ്ഥാനം മൊഴിഞ്ഞ് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചതിനു പിന്നാലെ തന്ത്രിക്കെതിരെ സ്വരം മുറുകുകയാണ്.
വിയോജിപ്പുകളോടെ തുടരേണ്ടതില്ലെന്നും, മാറി നില്‍ക്കുന്നതാണ് മാന്യതയെന്നും മന്ത്രി എ.കെ. ബാലന് തന്ത്രിയോട് നിര്‍ദേശിച്ചു. കോടതി വിധി അനുസരിച്ച് ശുദ്ധിക്രിയ നടത്തിയത് തെറ്റാണ്. തിരുവിതാംകൂര്‍ ദേവസ്വം മാന്വല്‍ പ്രകാരം തന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ശുദ്ധിക്രിയ നടത്താന്‍ പാടില്ല. ഒരു മണിക്കൂറുകൊണ്ടൊന്നും ശുദ്ധിക്രിയ നടത്താന്‍ കഴിയുന്നതല്ല എന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളതെന്നുഗ മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുവതി പ്രവേശനത്തിനു പിന്നാലെ നടയടച്ചതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ശുദ്ധിക്രിയ നടത്തിയത് കോടതി വിധിയുടെ ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് മന്ത്രി ജി. സുധാകരന് ചോദ്യമുയര്‍ത്തിയിരുന്നു. തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.






