
തൃശൂര്‍: ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കിയെന്ന് ഊറ്റം കൊള്ളുമ്പോഴും പരമ്പരാഗത വോട്ടുകള്‍ തിരിഞ്ഞുകുത്തുമോ എന്നു സി.പി.എമ്മിന് ആശങ്ക. സര്‍ക്കാര്‍ നടപടി ക്ഷേത്രവിശ്വാസികളിലുണ്ടാക്കിയ വികാരവും ഇതു രാഷ്ട്രീയമായി പ്രതിഫലിക്കുന്ന ദിശയും അറിയാനായി സര്‍വേ നടത്താനാണു തീരുമാനം.
മൊബൈല്‍ ഫോണ്‍ നമ്പര്‍, സാമ്പത്തിക ശേഷി എന്നിവയടക്കം സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പം ശബരിമല വിഷയത്തിലെ അഭിപ്രായവും ആരായാനാണു പുതിയ തീരുമാനം.
ഒരു പാര്‍ട്ടി അംഗം ചുരുങ്ങിയത് 10 വീടുകള്‍ സന്ദര്‍ശിച്ച് ശരിയായ വികാരം മനസിലാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, പാര്‍ട്ടിക്കാരുമായി സൗഹൃദം പങ്കിടാനും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ മനസ് തുറക്കാനും ആളുകള്‍ തയാറാകുമോ എന്ന പ്രശ്നമുണ്ട്. വ്യക്തിഗത വിവരങ്ങള്‍ നല്കാന് പലര്‍ക്കും താല്പര്യമില്ലെന്നതാണ് അനുഭവം. അതിനാല്‍ത്തന്നെ, മുമ്പു നടത്തിയ പല സര്‍വേകളും ജനവികാരം കൃത്യമായി തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഈ പ്രശ്നം മറികടക്കാന്‍ ഒരു വഴിയും പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ക്കു വോട്ടര്‍മാരുമായി സംവദിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായാണു വിവരശേഖരണത്തിനു നേരത്തേ തീരുമാനിച്ചത്. ഇതുള്‍പ്പെടെ ഇ-പ്രചാരണത്തിന് വിപുലപദ്ധതിയാണു സി.പി.എം. തയാറാക്കുന്നത്. മകരവിളക്കിനു ശേഷം നടയടയ്ക്കുമ്പോള്‍ സംഘപരിവാര്‍ വിജയാഹ്ളാദ പ്രകടനം നടത്തുന്നിനു തടയിടാനാണ് 50 വയസില്‍ താഴെയുള്ള രണ്ടു സ്ത്രീകളെ ഇരുളിന്റെ മറവില്‍ ശബരിമല ശ്രീകോവിലിനു മുന്നിലെത്തിച്ചതെന്ന വ്യാഖ്യാനമാണ് ഒടുവിലായി പുറത്തുവന്നത്. ഇതു സി.പി.എം. നിര്‍ദേശാനുസരണമാണു പോലീസ് പ്രവര്‍ത്തിച്ചതെന്ന ആക്ഷേപം ശരിവയ്ക്കുന്ന മട്ടിലായി.
നവോത്ഥാനമാണു ലക്ഷ്യമെന്നു പറഞ്ഞ് വനിതാമതില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിറ്റേന്നു നടത്തിയ യുവതിപ്രവേശനം ആസൂത്രിതമായിരുന്നെന്നു വ്യക്തമായി. വഞ്ചിക്കപ്പെട്ടെന്നു പ്രീതി നടേശന് തുറന്നടിച്ചു. യുവതിപ്രവേശനത്തിനു ശേഷവും തെരുവില്‍ സ്ത്രീകളുടെ വലിയ പ്രതിഷേധമുണ്ടായി. സി.പി.എം. നടപടി വിശ്വാസികള്‍ക്ക് ഒട്ടും രുചിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന ജനപങ്കാളിത്തമാണു റാലികളില്‍ ദൃശ്യമായത്.
ശബരിമലയില്‍ രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളുമായി എത്തി ഒളിസേവ നടത്തിയെന്ന പരിഹാസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അതിനു പിന്നാലെ തന്ത്രിക്കെതിരേ കടുത്ത വിമര്‍ശമുന്നയിച്ച മന്ത്രിമാരടക്കമുള്ളവര്‍ മുള്‍മുനയിലാണ്.
ഇതെല്ലാം രാഷ്ട്രീയമായി തിരിച്ചടിച്ചേക്കുമെന്ന ആശങ്കയിലാണു സര്‍വേയ്ക്കു തീരുമാനിച്ചത്.






