ന്യൂഡല്‍ഹി: സി.ബി.ഐയില്‍ വീണ്ടും അഴിച്ചുപണി. പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ നടത്തിയ സ്ഥലം മാറ്റങ്ങള്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു റദ്ദാക്കി. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് വര്‍മ്മയുടെ ഉത്തരവുകള്‍ റാവു റദ്ദാക്കിയത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിനേടി സി.ബി.ഐ തലപ്പത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
നാഗേശ്വര റാവു നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കിയ ശേഷമാണ് അഞ്ച് പേരെ അലോക് വര്‍മ്മ സ്ഥലം മാറ്റിയത്. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്ഗര്‍, ഡെപ്യൂട്ടി ഐജിമാരായ എം.കെ സിന്‍ഹ, തരുണ്‍ ഗൗബ, ജോയിന്റ് ഡയറക്ടര്‍ മുരുകേശന്, അഡീഷണല്‍ ഡയറക്ടര്‍ എ.കെ ശര്‍മ്മ എന്നിവരെയാണ് മാറ്റിയത്. ഈ സ്ഥലം മാറ്റങ്ങളാണ് റാവു റദ്ദാക്കിയത്. അലോക് വര്‍മ്മയെ പുറത്താക്കുന്നതിലേക്ക് നയിച്ച സെലക്ഷന് കമ്മറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയത്.
തൊട്ടുപിന്നാലെ വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മയെ 48 മണിക്കൂര്‍ തികയും മുമ്പേയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായാണ് വര്‍മ്മയെ നിമയിച്ചത്. അതേസമയം അദ്ദേഹം പുതിയ പദവി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തന്റെ പ്രതിനിധിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയോഗിച്ച ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ഉന്നതതലസമിതി രണ്ടു തവണയായി യോഗം ചേര്‍ന്നാണു വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജനക്കുറിപ്പ് തള്ളിയാണ് തീരുമാനം എടുത്തത്. ഇറച്ചിവ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കേസന്വേഷണത്തില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, ഐ.ആര്.സി.ടി.സി. കുംഭകോണത്തില്‍ പങ്കാളിത്തം എന്നീ ആരോപണങ്ങളുടെ പേരില്‍ വര്‍മ്മയുടെ പേര് വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തത്.
അതേസമയം റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടെ സി.ബി.ഐ അന്വേഷണം തടയാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ആക്ഷേപമുണ്ട്. ഖുറേഷിയില്‍നിന്നു കോഴ വാങ്ങിയെന്നതടക്കം ആരോപണമുന്നയിച്ച് വര്‍മയും സ്പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പരസ്പരം പോരടിച്ചതിനു പിന്നാലെയാണ് ഇരുവരെയും നിര്‍ബന്ധിത അവധിയില്‍ വിട്ടത്.






