
ന്യൂഡല്‍ഹി: ഘട്ടംഘട്ടമായി തോട്ടിപ്പണി ഇല്ലാതാക്കാന്‍ രാജ്യം വലിയ ശ്രമങ്ങളും പദ്ധതികളും നടപ്പാക്കുമ്പോഴും അരലക്ഷം പേരോളം ഇപ്പോഴും അമേദ്യം നീക്കുന്നത് ഉള്‍പ്പെടെയുള്ള മാലിന്യകൂമ്പാരങ്ങള്‍ വൃത്തിയാക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. തോട്ടിപ്പണിക്കാരെ കണ്ടെത്താന്‍ കേന്ദ്രത്തിന്റെ നടപടികളില്‍ പല സംസ്ഥാനങ്ങളും കൃത്യമായ കണക്കല്ല നല്‍കുന്നതെന്നും എണ്ണം കുറച്ചാണ് കാണിക്കന്നതെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സംസ്ഥാനങ്ങളുടെ കണക്കുകളില്‍ 25,015 പേരെ ഈ തൊഴില്‍ ചെയ്യുന്നതായി കണക്കാക്കുമ്പോള്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 170 നഗരങ്ങളില്‍ 54,929 പേര് ജോലി ചെയ്യുന്നതായിട്ടാണ് മാധ്യമങ്ങള്‍ പറയുന്നത്. സര്‍വേയില്‍ നൂറുകണക്കിന് പേര് മുമ്പോട്ട് വന്നിട്ടുണ്ടെങ്കിലും ബീഹാര്‍, ഹരിയാന, തെലുങ്കാന സര്‍ക്കാരുകള്‍ നാട്ടില്‍ ഈ ജോലി ചെയ്യുന്നവരുണ്ടെന്ന ആരോപണം നിഷേധിക്കുകയാണ്. അതേ സമയം മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചാണ് കാണിച്ചത്. അതേസമയം മഹാരാഷ്ട്ര 5,638 പേര് ഇത്തരം ജോലിക്കായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.
സര്‍വേയില്‍ ഇത്തരം തൊഴിലിന് റജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ വലിയ കണക്കുകളിലാണ് ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നിവ വരുന്നത്്. 2017 നവംബര്‍ മുതലുള്ള എണ്ണമെടുക്കല്‍ പല ഘട്ടമായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നട ആദ്യഘട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ 164 ജില്ലകളില്‍ നടക്കുന്ന അമേദ്യവും കുപ്പത്തൊട്ടിയും ശുചിയാക്കുന്ന തൊഴിലാളികളുടെ എണ്ണമാണ് എടുത്തത്. രണ്ടാം ഘട്ടത്തില്‍ റെയില്‍വേ ട്രാക്കുകളിലെ സെപ്റ്റിക് ടാങ്കുകളും ഓടകളും വൃത്തിയാക്കുന്നവരുടെ എണ്ണമെടുക്കും. 2013 ല്‍ തൊഴില്‍ വിട്ടവര്‍ വീണ്ടും ഈ ജോലിയില്‍ തുടരുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു സര്‍വേ.
തോട്ടിപ്പണിക്കാരുടെ എണ്ണം കുറയുന്നതായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും നടന്ന ഏഴു സര്‍വേകളിലും കിട്ടിയത് വ്യത്യസ്ത എണ്ണമായിരുന്നു. അതുകൊണ്ട് തന്നെ കണക്കുകള്‍ കൃത്യമല്ലെന്നും യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നും ഏറെ അകലെയാണെന്നുമാണ് തോട്ടിപ്പണി നിരോധനം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. വെരിഫിക്കേഷന് നടപടികള്‍ ഉണ്ടാകുമ്പോള്‍ ഏജന്‍സികള്‍ യഥാര്‍ത്ഥത്തില്‍ ഈ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടാതിരിക്കുകയോ വിട്ടുകളയുകയോ ചെയ്യുന്നതായി സര്‍വേയില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നില്‍ നിന്ന സഫായ് കര്‍മചാരി ആന്ദോളന് രാഷ്ട്രീയ ഗരിമാ അഭിയാന് പോലെയുള്ള സംഘടനകള്‍ പറയുന്നു.
1993 മുതല്‍ സെപ്റ്റിടാങ്കുകളും ഓടകളും വൃത്തിയാക്കുന്ന ജോലി ചെയ്യുന്നതിനിടയില്‍ 331 പേരാണ് മരണമടഞ്ഞതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇവരില്‍ മരണപ്പെട്ടവരുടെ 210 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2013 ഡിസംബര്‍ മുതല്‍ തുടങ്ങിയ സര്‍വേയില്‍ 17 സംസ്ഥാനങ്ങളിലെ 166 ജില്ലകളില്‍ ഇത്തരം ജോലികള്‍ ഇപ്പോഴും തുടരുന്നതായി പറയുന്നു. തോട്ടിപ്പണി ചെയ്യുന്നവരുടെ പുനരധിവാസം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ 13,585 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 950 കോടി രൂപയാണ് സഹായത്തിനായി ഇതുവരെ നല്‍കിയത്.






