
ന്യൂഡല്‍ഹി: വാജ്പേയിയുടെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് രാഷ്ട്രീയ ജീവിതത്തില്‍ നക്ഷത്രമായതും പടിയിറങ്ങിയതും വിവാദത്തിലൂടെ തന്നെ. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥാ വിരുദ്ധ പ്രതിഷേധത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയരുകയും പ്രതിരോധമന്ത്രിയായിരിക്കെ 'ശവപ്പെട്ടി കുംഭകോണ' വിവാദത്തിലൂടെ മന്ത്രിസ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തില്‍ നിന്നും പടിയിറങ്ങുകയും ചെയ്ത നേതാവായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്.
സമതാപാര്‍ട്ടിയുടെ സ്ഥാപക നേതാവായ മംഗലുരു സ്വദേശിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അടിയന്തിരാവസ്ഥാ കാലത്ത് അതിനെതിരേ പൗരാവകാശത്തിന് പോരാടിയായിരുന്നു താരമായത്. 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. അവരില്‍ ഒരാളായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ഒളിവില്‍ പോയെങ്കിലും 1976 ല്‍ ബറോഡാ ഡൈനാമിറ്റ് കേസില്‍ അറസ്റ്റിലായി. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന ചടങ്ങില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ചു എന്നായിരുന്നു കുറ്റം. റെയില്‍വേ ട്രാക്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഫോടനം നടത്താന്‍ ഡൈനാമിറ്റുകള്‍ കടത്തി എന്നും ആരോപിക്കപ്പെട്ടു.
ജയിലില്‍ കിടിന്നുകൊണ്ട് പിറ്റേ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നും അദ്ദേഹം മത്സരിച്ചു. ജയിലില്‍ കൈവിലങ്ങോട് കൂടി നില്ക്കുന്ന ചിത്രമായിരുന്നു ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. മൂന്നുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. 1977 ല്‍ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കുകയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പുറത്തുവരികയും ചെയ്തു.
1977 മുതല്‍ 1980 വരെ ഇന്ത്യ ഭരിച്ച മൊറാര്‍ജി ദേശായിയുടെ ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ നിക്ഷേപ നിയമം ലംഘിച്ചതിന്റെ പേരില്‍ അമേരിക്കന്‍ വമ്പന്മാരായ ഐബിഎമ്മിനോടും കൊക്കകോളയോടും രാജ്യം വിടാന്‍ നിര്‍ദേശിച്ചതും വലിയ വാര്‍ത്തയായിരുന്നു. 1989-90 കാലത്ത് റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ വിഖ്യാതമായ കൊങ്കണ്‍പാത സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് 1998 - 2004 കാലത്ത് പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയതും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ കാലത്തായിരുന്നു.
ബിജെപി നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം അനേകം വിവാദങ്ങളില്‍ പെട്ടു. ഇന്ത്യ ഇസ്രായേലില്‍ നിന്നും വാങ്ങിയ ബാരക് 1 മിസൈല്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അഴിമതികേസില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. പ്രതിരോധ അഴിമതിയെക്കുറിച്ച് 2001 ല്‍ തെഹല്‍ക നടത്തിയ ഇന്ത്യയിലെ ആദ്യ സ്റ്റിംഗ് ഓപ്പറേഷനില്‍ ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്. പലപ്പോഴായി വാര്‍ത്താവിനിമയം, റയില്‍വേ, പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ജോര്‍ജ് 'സൈനികരുടെ മന്ത്രി' എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. സിയാച്ചിനില്‍ കഴിയുന്ന സൈനികരെ കാണാന്‍ നാലു വര്‍ഷത്തിനുള്ളില്‍ 38 തവണ ജോര്‍ജ് ജാക്കറ്റണിഞ്ഞു മഞ്ഞുമല കയറി. അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ദുഷ്പേരുള്ള സുഖോയ്, മിഗ് വിമാനങ്ങളില്‍ പറന്നു. മരുഭൂമിയില്‍ ടാങ്കുകളോടിക്കുന്ന സൈനികരുടെ സ്ഥിതി അറിയാന്‍ രാജസ്ഥാനിലെത്തി.
ബിജെപി സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന 'ശവപ്പെട്ടി കുംഭകോണ' ത്തില്‍ ആരോപണം ഉയര്‍ന്നതോടെ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങി. 2002 ലായിരുന്നു ഇത്. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ സൈനികര്‍ക്ക് വാങ്ങിയ ശവപ്പെട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ എന്‍ഡിഎ സര്‍ക്കാര്‍ ആരോപണത്തില്‍ കുടുങ്ങി. 2500 ഡോളറിന് 500 ശവപേടകം വാങ്ങിയതുമായി ഉണ്ടായ വിവാദത്തില്‍ പിന്നീട് അന്വേഷണം നടത്തിയ രണ്ടു കമ്മീഷനാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. 2009 ല്‍ സിബിഐ യും അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്കി. 2010 കാലത്തോടെ അസുഖബാധിതനായി പൊതു ജീവിതം അവസാനിപ്പിക്കുകയായിരുന്നു.






