
ന്യൂഡല്‍ഹി: ബിജെപിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ഉള്‍പ്പെടെ അനേകം സര്‍ക്കാരുകളില്‍ മന്ത്രിസ്ഥാനം വരിക്കുകയും ആണവപരീക്ഷണം അടക്കം ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഒരിക്കല്‍ ദൈവദാസനാകാന്‍ വീട്ടുകാര്‍ നേര്ച്ചവെച്ചയാള്. ദൈവദാസനാകാന്‍ വീട്ടുകാര്‍ കൊണ്ടുവിട്ടെങ്കിലൂം ഫെര്‍ണാണ്ടസ് ആത്മീയാന്തരീക്ഷത്തില്‍ നിന്നും വളര്‍ന്നുകയറിയത് വിപ്ളവ നായകനിലേക്ക്. അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതാവായി തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിച്ച അദ്ദേഹം രൂപം നല്‍കിയത് ആറ് ട്രേഡ് യൂണിയനുകളായിരുന്നു.
വൈദികനാകാനുള്ള താല്പര്യവുമായി സെമിനാരിയില്‍ ചേര്‍ന്നെങ്കിലും വൈദികരോടുള്ള എതിര്‍പ്പുമൂലം അവിടം വിട്ട് ബോംബെയിലേക്ക് വണ്ടി കയറുക ആയിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ താല്പര്യം ജനിച്ച് ബോംബെയ്ക്ക് പോയ ഫെര്‍ണാണ്ടസ് തുറമുഖ തൊഴിലാളികളുടെയും റയില്‍വേ ജീവനക്കാരുടെയും ഇടയിലേക്കാണ് ചെന്നുപെട്ടത്. മുംബൈയിലെ പോര്‍ട്ടര്‍മാരെയും െ്രെഡവര്‍മാരെയും മറ്റു തൊഴിലാളി വിഭാഗങ്ങളെയും സംഘടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ക്കു രൂപം നല്കി. അവരുടെ വിഷയങ്ങളില്‍ ഇടപെട്ട് ഒന്നാംനിര ട്രേഡ് യൂണിയന് നേതാവായി വളര്‍ന്നു.
ബോംബെയില്‍ പത്രത്തില്‍ പ്രൂഫ് റീഡറും ജര്ണലിസ്റ്റുമായുള്ള പ്രവര്‍ത്തി പരിചയവും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇടപെടും മുമ്പ് നേടിയിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ നടത്തിയ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന് അസാധാരണമായ ജനപിന്തുണ ഉണ്ടാക്കിക്കൊടുത്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നാളുകളില്‍ പൗരാവകാശം നിഷേധിക്കപ്പെടുന്നതിനെതിരേ ഒളിവിലിരുന്ന അദ്ദേഹം പട നയിച്ചു. പിന്നീട് പല മന്ത്രിസഭയില്‍ ചുമതലകള്‍ വഹിക്കുമ്പോഴും വിവാദം അദ്ദേഹത്തെ വിട്ടുപിരിഞ്ഞില്ല. വാര്‍ത്താവിനിമയം, റയില്‍വേ, പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ജോര്‍ജ് പല തവണ വാര്‍ത്തയില്‍ ഇടംപിടിച്ചു.
പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ ബര്‍മയിലെ വിമത പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വസതിയില്‍ അഭയം കൊടുക്കുന്നു എന്നാരോപണം ഉയര്‍ന്നിരുന്നു. രാജീവ് ഗാന്ധിയുടെ ഘാതകരായ എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്കായുള്ള ധനസമാഹരണ സമിതിയിലുള്പ്പെട്ടതും വിവാദങ്ങള്‍ക്കിടയാക്കി. പ്രതിരോധ മന്ത്രിയായിരിക്കെ 'ചൈനയാണ് ഒന്നാമത്തെ ശത്രു' എന്നു പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ചൈനീസ് സംഘം സന്ദര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയിടുന്ന ബോംബുകള്‍ മഞ്ഞുമലകളിലാണ് വീഴുന്നതെന്നും മഞ്ഞുരുകാന്‍ അതു സഹായകമാവുന്നുവെന്നു പരിഹാസവും വലിയ വാര്‍ത്തയായിരുന്നു.






