
ന്യുഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള പോര് സുപ്രീം കോടതിയിലേക്കും. ചിട്ടി തട്ടിപ്പില്‍ ആരോപണം നേരിടുന്ന കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ബംഗാള്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സി.ബി.ഐ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയുടെ ബെഞ്ച് തള്ളി. ഈ ഹര്‍ജികളില്‍ അടിയന്തരമായി പരിഗണിക്കാനുള്ള ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹര്‍ജി നാളെ 10.30ന് പരിഗണിക്കും.
അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. പല തവണ രാജീവ് കുമാറിനെ അന്വേഷണ സംഘം വിളിപ്പിച്ചുവെങ്കിലൂം അദ്ദേഹം ഹാജരായില്ലെന്നും അന്വേഷണത്തിന് തടങ്ങള്‍ സൃഷ്ടിച്ചുവെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
അന്വേഷണത്തിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടറെയും കുടുംബത്തെയും വീട്ടില്‍ കയറി പോലീസുകാര്‍ ബന്ദികളാക്കി. ഉപരോധം നീക്കുന്നതിന് സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ക്ക് നിരവധി തവണ ഫോണില്‍ ബന്ധപ്പെടേണ്ടി വന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളത്. ചിട്ടി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ രാഷ്ട്രീയ നേതാവിനൊപ്പം യൂണിഫോം ധരിച്ച ഓഫീസര്‍ ധര്‍ണ്ണയിരിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുമായി മുന്നോട്ടുപോകാന്‍ സി.ബി.ഐയ്ക്ക് കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ നിലവിലെ സ്ഥിതി എന്താണെന്ന് കോടതി ആരാഞ്ഞു. അവരെ വിട്ടയച്ചുവെന്നും എന്നാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തുവെന്നും സി.ബി.ഐ വ്യക്തമാക്കി.
രാജീവ് കുമാര്‍ അടിയന്തരമായി അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകള്‍ വ്യാപകമായി നശിപ്പിച്ച രാജീവ് കുമാര്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചതിന്റെ രേഖകള്‍ നാളെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബംഗാള്‍ സര്‍ക്കാരിനും കോടതി താക്കീത് നല്കി. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാരോ ഏതെങ്കിലും ഉദ്യോഗസ്ഥരോ ശ്രമിച്ചാല്‍ ഇടപെടുമെന്നും കോടതി അറിയിച്ചു. അത്തരം തെളിവുകള്‍ ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.
കേസ് ഇന്നത്തെ കേസുകള്‍ക്ക് ശേഷം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം കോടതി നിരസിച്ചു. എന്നാല്‍ സി.ബി.ഐയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി അറിയിച്ചു. കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ കേസിലെ ഒരു സാക്ഷി മാത്രമാണ്. പ്രതിയല്ല, സി.ബി.ഐ നടത്തിയത് പ്രതികാര നടപടിയാണെന്നും സിംഗ്വി അറിയിച്ചു. ഇക്കാര്യങ്ങള്‍ നാളെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്തെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി. ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും വിളിച്ചുവരുത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ ത്രിപാഠി അറിയിച്ചു. എന്തായാലും സുപ്രീം കോടതിയില്‍ നിന്നുള്ള അന്തിമ തീരുമാനം വരുന്നതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടാവില്ല.
അതേസമയം, കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവരുന്ന സത്യാഗ്രഹം തുടരുകയാണ്. മമതയുടെ നടപടിക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
എന്നാല്‍ കേന്ദ്രവും മമത ബാനര്‍ജിയും തമ്മില്‍ നടത്തുന്ന നാടകമാണെന്നാണ് സി.പി.എം നിലപാട്. അവര്‍ തമ്മിലുള്ള ഒത്തുകളിയാണ്. ഇത്രയും കാലം കേസില്‍ ഇടപെടാതിരുന്ന സി.ബി.ഐ ഇന്നലെ തന്നെ ഇറങ്ങിപ്പുറപ്പെട്ടത് ദുരൂഹമാണ്. മമതയെ രാഷ്ട്രീയമായി ഒപ്പംനിര്‍ത്താന്‍ കിട്ടില്ലെന്ന് കണ്ടതോടെ സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുകയാണ്. അഴിമതിക്കാരിയായ മമതയെ സംരക്ഷിക്കാനും പാടില്ല. അന്വേഷണം ശരിയായ നിലയില്‍ നടക്കണമെന്നാണ് സി.പി.എം നിലപാടെന്ന് പോളിറ്റ് ബ്യുറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു.






