
ന്യൂഡല്‍ഹി: ശാരദാചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തോട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. അതേസമയം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മൂന്ന് ദിവസമായി ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ സി.ബി.ഐ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ഗോഗോയി അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.
ഇതോടെ കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. മേല്‍ക്കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കുന്നത് തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ വെട്ടിലായത് മമതയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നു എന്നാരോപിച്ച് പോലീസ് കമ്മീഷണര്ക്കെതിരേയുള്ള സിബിഐ നീക്കത്തിനെതിരേ മമതാ ബാനര്‍ജി മൂന്ന ദിവസമായി കൊല്‍ക്കത്തയില്‍ നിരാഹാര സമരം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം കേസില്‍ അന്വേഷണ രേഖകള്‍ െകെമാറാന്‍ തയാറാകാതിരിക്കുകയും സമന്സുകളോടു മുഖംതിരിക്കുകയും ചെയ്ത കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയപ്പോഴാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സി.ബി.ഐ. സംഘത്തെ ബംഗാള്‍ പോലീസ് പിടികൂടിയെങ്കിലും ഏതാനും മണിക്കൂറുകള്‍ കസ്റ്റഡിയില്‍ വെച്ചശേഷം മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ദ്രോഹിക്കുന്നെന്ന് കാട്ടി മമത ധര്‍ണ്ണ തുടങ്ങിയത്. നേരത്തേ ശാരദാ, റോസ്വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തിയ രാജീവ് കുമാര്‍ നയിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ തെളിവുകള്‍ അപൂര്‍ണ്ണവും കൃത്രിമമായി ചമച്ചതാണെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
കൊല്‍ക്കത്ത പോലീസ് ചീഫിനെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു. പിന്നീട് ഈ കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വീട്ടില്‍ എത്തിയപ്പോഴാണ് സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെയ്ക്കപ്പെട്ടത്. പിന്നീട് കേന്ദ്രം സുപ്രിംകോടതിയില്‍ എത്തുകയായിരുന്നു.






