
വിശ്വസിച്ചിരുന്ന പാര്‍ട്ടിക്കായി ചെറുപ്പത്തില്‍ ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു വോട്ട് ചെയ്യാന്‍ കൈയില്‍നിന്നു പണം മുടക്കിയാണു പോയിരുന്നത്. എന്നാല്‍, അതേ പ്രസ്ഥാനം തന്റെ കുടുംബത്തിന്റെ അത്താണിയായ ഏക മകനെ കൊന്നു തള്ളിയെന്നു പറഞ്ഞു വിലപിക്കുകയാണു കൃഷ്ണന്.
കാസര്‍ഗോഡ് പെരിയയിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛനാണ് കൃഷ്ണന്. തന്റെ മകനെ കൊന്നതു സി.പി.എം. പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്നു കൃഷ്ണന് ആരോപിക്കുന്നു. സി.പി.എം. സ്വാധീന മേഖലയാണ് പെരിയ. അവന് അവന്റെ പാര്‍ട്ടി, തനിക്ക് തന്റേതും.
അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. പക്ഷേ, തല്ലിനും വഴക്കിനും പോകരുതെന്നും പ്രശ്നങ്ങളില്‍ ചെന്നു ചാടെരുതെന്നും മകനോടു പറഞ്ഞിരുന്നുവെന്നും ഓര്‍മിക്കുമ്പോള്‍ കൃഷ്ണന് വിതുമ്പിപോകുന്നു. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയുള്ള ഓലക്കുടിലിലാണ് കൃപേഷിന്റെ കുടുംബം താമസിക്കുന്നത്.
സി.പി.എമ്മുകാര്‍ ആക്രമിക്കുമെന്നു മകനു മുന്നറിയിപ്പു നല്‍കിയിരുന്നു. കരുതിക്കൂട്ടിയാണ് കൊല നടത്തിയത്. നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തു ചെയ്ണമയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ പോളിടെക്നിക്കില്‍ പ്രശ്നമുണ്ടായപ്പോള്‍ എസ്. എഫ്.ഐക്കാര്‍ അവനെ തല്ലി. പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പഠിക്കാന്‍ പോയാല്‍ മതിയെന്നു തീര്‍ത്തു പറഞ്ഞു. അതോടെ പഠിപ്പും മുടങ്ങി.
അടുത്തിടെ സി.പി.എമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവന് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്നു പറഞ്ഞു. അതുകൊണ്ട് അവന് പോയില്ല. സംഭവത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു. അന്നു സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കമുണ്ടായി. പാര്‍ട്ടി പ്രാദേശിക നേതൃത്വം ഭീഷണിമുഴക്കിയിരുന്നു. കൊല്ലുമെന്നു പറഞ്ഞാല്‍ അവരതു ചെയ്യും- കൃഷ്ണന് പറഞ്ഞു.






