
കാസര്‍കോഡ്: കേരളത്തെ ഞെട്ടിച്ച് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ പ്രത്യക്ഷമായി തള്ളിപ്പറയുന്നുണ്ടെങ്കിലും പ്രതികളെ സിപിഎം സംരക്ഷിക്കാന്‍ അണിയറയില്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് നിയമസഹായവും വീട്ടുകാര്‍ക്ക് സാമ്പത്തീക സഹായവും ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടതായി റിപ്പോറട്ടില്‍ പറയുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മുമായി ബന്ധമുള്ള പ്രതികള്‍ക്കായി എത്തുന്ന അഭിഭാഷകന് തന്നെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായുമാണ് അഭ്യൂഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വധിച്ച പീതാംബരനും മറ്റു പ്രതികളും നേരത്തേ ഒരുപോലെ മൊഴി നല്‍കിയത് പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പാര്‍ട്ടിയുമായി കൊലപാതകത്തിന് ബന്ധമില്ലെന്ന വാദത്തില്‍ പ്രതികള്‍ ഉറച്ചു നില്‍ക്കുകയാണ്. അക്രമവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കൊലപാതകത്തെ ന്യായീകരിക്കാനില്ലെന്ന നിലപാട് സിപിഎം എടുത്തിരിക്കുകയും ആണ്. എന്നാല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ സിപിഎമ്മിനായി ഹാജരാകാറുള്ള അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതികളെ അന്വേഷണത്തിന് മുമ്പില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് എല്ലാവരും ഒരേപോലെയാണ് മറുപടി നല്‍കുന്നത്. ഇവര്‍ക്ക് നിയമോപദേശം കിട്ടിയിരിക്കാമെന്നും ബാഹ്യ ഇടപെടലിന്റെ സൂചനയായി പോലീസ് സംശയിക്കുന്നതും ഈ കാര്യം തന്നെയാണ്. അന്വേഷണ സംഘത്തിന് നല്‍കേണ്ട മൊഴി സംബന്ധിച്ച ധാരണ ഇവര്‍ക്ക കിട്ടിയിട്ടുണ്ടാകണം എന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ കിട്ടിയതോടെ എത്രയും പെട്ടെന്ന് കേസില്‍ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് തിടുക്കം കാട്ടിയത്. അതേസമയം കൊലപാതകം നടന്ന ദിവസം കല്യോട്ട് എത്തിയ കണ്ണൂര്‍ റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് കൂട്ടാക്കിയില്ല. ഇത്തരം തെളിവുകള്‍ പോലീസ് ബോധപൂര്‍വ്വം മറച്ചെന്നും അറസ്്റ്റിലായവര് പോലും യഥാര്‍ത്ഥ പ്രതികളാണോയെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതിനിടയില്‍ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 17നു നടന്ന സംഘാടക സമിതി യോഗത്തില്‍ ശരത്ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങള്‍ കണ്ണൂര്‍ റജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നതായി വിവരമുണ്ടായിരുന്നു. ഇക്കാര്യം പോലീസിനോടും ചിലര്‍ പറഞ്ഞിരുന്നു. കൊലപാതകം നടക്കുന്നതിന് മുമ്പത്തെ പകല്‍ ശരത്തിനെയും കൃപേഷിനെയും അന്വേഷിച്ച് ജീപ്പില്‍ എത്തിയവര്‍ക്ക് സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ഇരുവരെയും കാണിച്ചു കൊടുത്തെന്നാണ് പോലീസിന് കിട്ടിയ മൊഴി. അന്നു രാത്രി കൊലപാതകവും നടന്നു. ഇതിന് പിന്നാലെ രാത്രി കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള വാഹനം അമിതവേഗത്തില്‍ ചെറുവത്തൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്കു പോകുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ വാഹനത്തേക്കുറിച്ചുള്ള ഒരന്വേഷണവും പോലീസ് നടത്തിയില്ലെന്നാണ് പരാതി.
കൊല്ലപ്പെട്ട യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നു 2 വിരലടയാളങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന ഇതു വരെ നടന്നിട്ടില്ല. കൊലപാതകസംഘത്തില്‍ 8 പേരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോണ്‍ ആരുടേതെന്നു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന് പിന്നാലെ പാര്‍ട്ടി അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്ന് വ്യക്തമാക്കിയ പീതാംബരന്റെ ഭാര്യയും മകളും കൂടുതല്‍ പ്രതികരണവുമായി മുമ്പോട്ട് വരാത്തത് പാര്‍ട്ടിയുടെ സഹായ വാഗ്ദാനത്തെ തുടര്‍ന്നാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.






