
തിരുവനന്തപുരം: പത്തനതിട്ടയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പി.സി.ജോര്‍ജ് നയിക്കുന്ന ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിഎ യുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പിസി ജോര്‍ജ്ജ് ചര്‍ച്ച നടത്തിയതായും ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് പ്രവേശനത്തിന് പി.സി.ജോര്‍ജ് ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ നല്കിയ കത്തിനോട് പക്ഷേ യുഡിഎഫ് നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. സോണിയ ഗാന്ധിയെ കാണാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. പിന്നാലെ യാണ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യത്തില്‍ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം.
മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. നേരത്തേ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിക്ക് അനൂകൂലനിലപാട് ആയിരുന്നു പി.സിജോർജ് സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് നേരത്തേ പറഞ്ഞ പിസി ജോര്‍ജ്ജ് പിന്നീട് നീക്കത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
കെ.സുരേന്ദ്രന് മല്സരിക്കുന്നതുകൊണ്ടാണ് ഈ പിന്മാറ്റം എന്നായിരുന്നു ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കിയത്.






