കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ അധിക്ഷേപിച്ച അനില്‍ അക്കര എം.എല്‍.എയ്ക്ക് മറുപടിയുമായി പ്രമുഖ ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി ശശിധരന്. പി.കെ ബിജു പഠിച്ച് നേടിയ പി.എച്ച്.ഡി കോപ്പിയടിച്ചതാണെന്നായിരുന്നു അനില്‍ അക്കരയുടെ ആക്ഷേപം. ഇതിന് മറുപടിയുമായാണ് മൃദുലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ദളിതര്‍ എത്ര പഠിച്ച് മുന്നേറിയാലും അതൊക്കെ കോപ്പിയടി മാത്രമായാണ് അനില്‍ അക്കരമാര്‍ക്ക് തോന്നുവെന്ന് മൃദുല ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അച്ഛന്റെ അച്ഛന് അധ്യാപകനും അച്ഛന് ഗസറ്റഡ് ഓഫീസറും ആയിരുന്നിട്ടും തന്നെ ജാതിയുടെ പേരില്‍ മാത്രം ചിലര്‍ അഭിസംബോധന ചെയ്തത് ഉള്‍പ്പെടെയുള്ള സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മൃദുലയുടെ പോസ്റ്റ്.
മൃദുലാ ദേവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ അച്ഛൻ ഇലക്ട്രിസിറ്റിറ്റി ബോർഡിൽ ഗസറ്റഡ് ഓഫീസർ ആയിരിക്കെ മരണപ്പെട്ട ആളാണ്. അദ്ദേഹത്തിന്റെ സേവനം എന്റെ നാട്ടിൽ ഉള്ളവർ അഡ്മിഷൻ സമയങ്ങളിലൊക്കെ വാങ്ങിയിട്ടുമുണ്ട് അച്ഛന്റെ അച്ഛൻ അധ്യാപകൻ ആയിരുന്നു. എന്റെ അച്ഛന് ആറു വയസുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. എന്റെ അച്ഛന്റെ അമ്മ പുല്ലും വട്ടയിലയും പെറുക്കി വിറ്റാണ് അച്ഛനടക്കം എല്ലാ മക്കളെയും വളർത്തിയതും, പഠിപ്പിച്ചതും. ഞാൻ അത്യാവശ്യം ചില വർത്തമാനങ്ങൾ കൊണ്ടു സ്വന്തം നിലയ്ക്ക് ഒന്ന് അറിയപ്പെടാനുള്ള വകുപ്പൊക്കെ നാട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്..എന്നിട്ടും കുറച്ചു നാളുകൾക്കു മുൻപ് ഒരാൾ ചാനലിലൊക്കെ കണ്ടിട്ടുണ്ടല്ലോ ഏതു വീട്ടിലെയാണ് എന്ന് ചോദിച്ചപ്പോൾ അടുത്തു നിന്ന ചേച്ചി അതീവ ജാഗ്രതയോടെ എന്നേക്കാൾ മുൻപേ ഉത്തരം കൊടുത്തു. " ഇതിനെ അറിയില്ലേ ഇതാ പഞ്ചപ്പറക്കള്ളിയുടെ കൊച്ചു മകൾ ആണ് "" എന്റെ അച്ഛൻ ഗസറ്റഡ് ഓഫീസർ ആയാലും, അച്ഛന്റെ അച്ഛൻ അധ്യാപകൻ ആയാലും. ഞാൻ എന്തൊക്കെ നേടിയെടുത്താലും പഞ്ചപ്പറക്കള്ളി യുടെ കൊച്ചുമോൾ എന്ന് തന്നെ എന്നെ അവതരിപ്പിക്കുമ്പോൾ സംതൃപ്തി കിട്ടുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്. എന്റെ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് തൂമ്പാപണിക്കും, ശവക്കുഴി വെട്ടാനും പോകുമായിരുന്നു. . കൂടെപ്പഠിച്ച കൂട്ടുകാരന്റെ അച്ഛന്റെ ശവക്കുഴി എന്റെ അച്ഛൻ വെട്ടിയിട്ടുണ്ട്. അതേ അച്ഛന് സർക്കാർ ജോലി കിട്ടിയിട്ടും നാട്ടുകാർക്ക് സംശയം ആയിരുന്നു. സഹികെട്ടു എന്റെ അച്ഛന്റെ അമ്മ പറഞ്ഞു . ഇലക്ട്രിസിറ്റി ബോർഡിൽ വരുന്നവർ അവിടെയൊക്കെ തൂറി വക്കും. അത് കോരാനാണ് എന്റെ മോൻ പോകുന്നതെന്നു. അതാണ് പഞ്ചപ്പറക്കള്ളി എന്ന ഫെമിനിസ്റ്റ്. എന്റെ വല്യമ്മയുടെ ആരെയും കൂസാത്ത സ്വഭാവം കൊണ്ടു തന്നെ അവരുടെ കൊച്ചുമകൾ എന്ന് അറിയപ്പെടുന്നത് എനിക്ക് അഭിമാനമാണ്. പക്ഷെ എന്നെ പറക്കള്ളിയായി രേഖപ്പെടുത്തുന്നത് നീയൊക്കെ എത്ര തുള്ളിയാലും വെറും പറയി ആണ് എന്ന് ഓര്‍മിപ്പിക്കാനാണ്. പറഞ്ഞു വന്നതെന്താണ് വച്ചാൽ പി കെ ബിജുവൊക്കെ എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും അതൊക്കെ കോപ്പി അടിച്ചു നേടിയതായേ അനിൽ അക്കരമാർക്കു തോന്നുകയുള്ളൂ. നിങ്ങളിങ്ങനെ താഴ്ത്തിക്കെട്ടുമ്പോഴും ഞങ്ങളതിനെ വെറും മൈര് ആയി കണക്കാക്കുന്നു. ജയിച്ചു കഴിഞ്ഞാൽ രമ്യയോ, ബിജുവോ ഞങ്ങളെ തിരിഞ്ഞു നോക്കില്ലെന്നുറപ്പാണ്. എന്നാലും പറയുന്നു. ആലത്തൂരുള്ള രണ്ടു കൂടപ്പിറപ്പുകളും ജനവിധി തേടുന്നു. രണ്ടു പാർട്ടികളും ജനാധിപത്യപരമായി പ്രചരണം നടത്തുക. അത് അവർ നേടിയെടുത്ത ബിരുദങ്ങളെയോ അവരുടെ കലയെയോ റദ് ചെയ്തു കൊണ്ട് ആവരുത്. അതിനുള്ള സാമാന്യ ബോധം കാണിക്കുക.
ജയ് ഭിം.






