
ന്യൂഡല്‍ഹി: പഞ്ചാബിലെ ഖന്ന പോലീസ് റെയ്ഡില്‍ പിടികൂടിയ 9.66 കോടി രൂപയുടെ രേഖകള്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനും സഹോദയ കമ്പനികളുടെ എം.ഡിയുമായ ഫാ.ആന്റണി മാടശേരി ആദായ നികുതി വകുപ്പിന് കൈമാറി. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ലുധിയാന ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പോലീസ് പര്‍താപുരയിലെ തന്റെ താമസസ്ഥലത്തുനിന്നും 16.65 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ഫാ.ആന്റണി മാടശേരി ആരോപണം ഉന്നയിച്ചത്. എന്നാല്‍ കാണാതായെന്നു പറയുന്ന 6.7 കോടി രൂപയുടെ കണക്ക് ഫാ. ആന്റണി സമര്‍പ്പിച്ചിട്ടില്ല. 9,66,61,700 രൂപയാണ് ഫാ.ആന്റണിയുടെ പക്കല്‍ നിന്നും വെള്ളിയാഴ്ച റെയ്ഡില്‍ പിടിച്ചെടുത്തതെന്നായിരുന്നു ഖന്ന പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസ് എത്തുമ്പോള്‍ എണ്ണിത്തീര്‍ത്തത് ആറു കോടിയോളം രൂപയായിരുന്നുവെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജലന്ധര്‍ ബ്രാഞ്ച് മാനേജര്‍ വ്യക്തമാക്കിയിരുന്നത്.
ജലന്ധര്‍ രൂപതയിലെ ഏതാനും വൈദികരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സഹോദയ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയുടെ പണമിടപാടുകളെ കുറിച്ചുള്ള രേഖകളാണ് ഫാ.ആന്റണി കൈമാറിയത്. 2014ല്‍ സ്ഥാപനം തുടങ്ങിയതുമുതലുള്ള രേഖകള്‍ ഇതിലുണ്ടെന്നാണ് വിവരം.
അതേസമയം, പോലീസ് 6.7 കോടി രൂപ തട്ടിയെടുത്തുവെന്ന ഫാ.ആന്റണിയുടെ പരാതിയില്‍ പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്തയുടെ നിര്‍ദേശപ്രകാരം ചണ്ഡിഗഢ് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റെയ്ഡുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ ശിരോമണി അകാലിദര്‍ പഞ്ചാബ് തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
കാണാതായെന്നു പറയുന്ന തുക ഫാ.ആന്റണിയുടെ രഹസ്യസങ്കേതത്തില്‍ കാണുമെന്ന് വൈദികര്‍
ഖന്ന പോലീസ് റെയ്ഡില്‍ പിടികൂടിയതില്‍ കാണാതായെന്നു പറയുന്ന പണം പോലീസ് എടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ഒരു വിഭാഗം വൈദികര്‍ വ്യക്തമാക്കി.. അത് ഫാ.ആന്റണിയുടെ രഹസ്യ കേന്ദ്രങ്ങളില്‍ തന്നെ കാണും. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഫാ.ആന്റണി കഴിഞ്ഞ ദിവസം വിശദീകരണ കുറിപ്പ് ഇറക്കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഉപദേശകസംഘം തന്നെയാണ് ബിഷപ് ഗ്രേഷ്യസിനെയും ഉപദേശിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതുവരെ ഒരിക്കല്‍ പോലും ആദായ നികുതി അധികൃതര്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന ഫാ.ആന്റണിയുടെ വാദവും ജലന്ധറില്‍ നിന്നുള്ള വൈദികര്‍ തള്ളിക്കളഞ്ഞു. രണ്ടു വര്‍ഷം ആദായ നികുതി വകുപ്പില്‍ നിന്നും സഹോദയയ്ക്ക് നോട്ടീസ് കിട്ടിയിരുന്നുവെന്നും രണ്ടു കോടി രൂപ പിഴയടച്ചാണ് അന്ന് തലയൂരിയതെന്നും വൈദികര്‍ പറയുന്നു.






