
ചെന്നൈ: ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ മകന് എംകെ സ്റ്റാലിന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയെ ചികിത്സ നിഷേധിച്ച് രണ്ടു വര്‍ഷത്തോളം വീട്ടുതടങ്കലില്‍ ഇട്ടെന്ന ഗുരുതര ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി. നല്ല ചികിത്സ കിട്ടി കരുണാനിധി തിരിച്ചെത്തിയിരുന്നെങ്കില്‍ സ്റ്റാലിന് ഡിഎംകെ തലവന്‍ ആകില്ലായിരുന്നു എന്നും കരുണാനിധിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ത്തി അനേകം പരാതികളാണ് തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞ.
രണ്ടു വര്‍ഷമായി അദ്ദേഹത്തിന് മിണ്ടാന്‍ കഴിയില്ലായിരുന്നെന്ന് ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതായും പളനിസ്വാമി ആരോപിച്ചു. സ്റ്റാലിന് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കരുണാനിധിക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നിഷേധിച്ചു. കരുണാനിധി ആരോഗ്യവാനായി മടങ്ങിയെത്തിയാല്‍ പിതാവിന്റെ പിന്‍ഗാമിയായി പാര്ട്ടിതലപ്പത്തെത്താന് കഴിയാതെ വരുമോ എന്ന് സ്റ്റാലിന് ഭയപ്പെട്ടിരുന്നു. കരുണാനിധി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ സ്റ്റാലിന് പാര്‍ട്ടിയുടെ അമരത്ത് എത്തുവാന്‍ കഴിയുമായിരുന്നോ എന്ന് ചോദിച്ച പളനിസ്വാമി മരണത്തിന് ശേഷമല്ലേ സ്റ്റാലിന് കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞതെന്നും ചോദിച്ചു.
ജയലളിതയുടെ മരണകാരണം അന്വേഷിക്കണമെന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് എഐഎഡിഎംകെ സംഘടകനും രംഗത്ത് വന്നത്. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ഡിഎംകെ അദ്ധ്യക്ഷനായി അവരോധിതനായ സ്റ്റാലിന് ജയലളിതയുടെ മരണത്തിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ അന്വേഷണം നടപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിലും സ്റ്റാലിന് ഇക്കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പളനിസ്വാമിയും വന്നത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. വിദേശത്ത് തനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്ന് കരുണാനിധി തന്നെ പറയുമായിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളും കിട്ടുന്നുണ്ടെന്ന് പളനിസ്വാമി വ്യക്തമാക്കി. 2016 ഒക്ടോബറിലാണ് കരുണാനിധി രോഗബാധിതനാകുന്നത്. 2016 ഡിസംബറില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം 2018 ആഗസ്റ്റ് 7 നായിരുന്നു കരുണാനിധിയുടെ മരണം സംഭവിച്ചത്.






