
ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം എതിര്‍ഭാഗം സമര്‍പ്പിച്ചിരിക്കുന്നതു രഹസ്യരേഖകളാണെന്നും അത് പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തടസവാദത്തില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. റാഫേല്‍ ഹര്‍ജികള്‍ അപ്പാടെ തള്ളിയ സുപ്രീം കോടതിവിധി ചോദ്യംചെയ്തുള്ള ഹര്‍ജിക്കൊപ്പം മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ചിരിക്കുന്നതു പ്രിവിലേജ്ഡ് ഡോക്യുമെന്റ്സ് ആണെന്നാണ് കേന്ദ്രവാദം.
ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇവ. ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ കോടതിയില്‍ ആര്‍ക്കെങ്കിലും സമര്‍പ്പിക്കാവുന്നതല്ല ഈ രേഖകളെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു. അതിനിടയില്‍ ഇടപാടിന്റെ ഭാഗമായുള്ള ഓഫ്സെറ്റ് കരാറില്‍ റാഫേല്‍ നിര്‍മാതാക്കളായ ദാസോ ഏവിയേഷനും മിെസെല്‍ നിര്‍മാതാക്കളായ എ.ബി.ഡി.എയ്ക്കും അസാധാരണമായ ഇളവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാതല മന്ത്രിസഭാസമിതി(സി.സി.എസ്) നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു ദിനപത്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
പ്രതിരോധ വാങ്ങല്‍ നടപടി(ഡി.പി.പി.-2013) ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും പറയുന്നു. 2016 ഓഗസ്റ്റ് 24-ന് േചര്‍ന്ന ഉന്നതതലസമിതി യോഗമാണ് രണ്ട് ഫ്രഞ്ച് കമ്പനികള്‍ക്ക് ഇളവുകള്‍ നല്കാന് തീരുമാനമെടുത്തത്. തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കും(വകുപ്പ് 9) ഓഫ്സെറ്റ് കരാറിന്റെ ഭാഗമായുള്ള ആക്സസ് ടു ബുക്ക് ഓഫ് അക്കൗണ്ട്സ്(വകുപ്പ് 12) എന്നിവയിലും ഫ്രഞ്ച് കമ്പനികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആരോപണം. ഇടനിലക്കാരുടെയും ഏജന്റുമാരുടെയും കമ്മിഷന് നിയന്ത്രിക്കുന്നതിനുള്ള ഡി.പി.പിയിലെ 22,23 വകുപ്പുകളും, കരാര്‍ ലംഘനത്തിനു പിഴ ചുമത്തുന്നതിനുള്ള ചട്ടങ്ങളും ഒഴിവാക്കി. ഇക്കാര്യങ്ങളൊന്നും റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ വിശദീകരങ്ങളിലില്ല.
റാഫേല്‍ കരാര്‍ ഇന്ത്യക്ക് അനുകൂലമായ രീതിയില്‍ നേടിയെടുക്കുന്നതിനു നിയോഗിക്കപ്പെട്ട ഇന്ത്യന്‍ വിലപേശല്‍ സംഘം(ഐ.എന്‍.ടി.) 2016 ജനുവരി 21-ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. റാഫേല്‍ കരാറിന്റെ ഭാഗമായുള്ള ഓഫ്സെറ്റ് കരാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്ന് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. വലിയ ഇടപാടുകള്‍ നടക്കുമ്പോള്‍ ഇടപാടുതുകയുടെ നിര്‍ദിഷ്ട ശതമാനം തുക ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് വ്യാവസായികമായി നിക്ഷേപിക്കണമെന്നാണ് ഓഫ്സെറ്റ് കരാര്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
60,000 കോടി രൂപയുടെ റാഫേല്‍ ഇടപാടില്‍ 30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാറുകള്‍ ദാസോ ഏവിയേഷന്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് സുതാര്യമല്ലാതെയും ഫ്രഞ്ച് കമ്പനിക്കും ഇന്ത്യന്‍ പങ്കാളിക്കും അനധികൃതനേട്ടത്തിന് വഴിയൊരുക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളില്‍ ഇളവുവരുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.






