
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് കേരളത്തെ രണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മോഡിയെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ ഏക ലക്ഷ്യമെന്നും ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പില്‍ കാഴ്ചക്കാരുടെ റോള്‍ മാത്രമാണെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രം പരീക്ഷിക്കുന്ന ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ വിശ്വാസപ്രശ്നം ഉണ്ടാക്കിയത് മോഡിയും പിണറായി വിജയനുമാണ്. വിഷയത്തില്‍ പക്വതകാട്ടാതെ മുഖ്യമന്ത്രി ശബരിമല വിധി നടപ്പാക്കാന്‍ എടുത്തുചാടിയപ്പോള്‍ വിഷയം നടക്കുമ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മോഡി മിണ്ടാതിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട മോഡി ആര്‍എസ്എസുകാരെ ഇറക്കി കലാപം ഉണ്ടാക്കി.
ശബരിമല കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുമ്പോള്‍ മോഡി എവിടെയായിരുന്നു? ഒന്നുകില്‍ അദ്ദേഹം ഉറങ്ങിയിരിക്കാം അല്ലെങ്കില്‍ ഉറക്കം നടിച്ചു കിടന്നിരിക്കാമെന്നും പറഞ്ഞു. കേസ് നല്‍കിയത് ബിജെപി കുടുംബാംഗമായിരുന്നു. നീണ്ട ഉറക്കത്തിന് ശേഷം എഴുന്നേറ്റു വരുന്ന കുംഭകര്‍ണ്ണനെ പോലെയാണ് നരേന്ദ്രമോഡി. ദേശീയമൂല്യങ്ങളില്‍ വെള്ളം ചേര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്.
സാമ്പത്തീക വളര്‍ച്ചയുടെ ഗുണമെല്ലാം കോര്‍പ്പറേറ്റുകളുടെ വീട്ടിലേക്ക് ഒഴുകുകയാണ്. മോഡിയെ താഴെയിറക്കുക മാത്രമാണ് ഇപ്പോള്‍ ലക്ഷ്യം. ഇടതുപക്ഷത്തിന് ഇപ്പോള്‍ കഷ്ടകാല സമയമാണ്. രാഹുല്‍ ഇടതുപക്ഷത്തെ എന്തുകൊണ്ട് ആക്രമിക്കുന്നില്ല എന്നാണ് ചോദ്യം. എന്നാല്‍ താന്‍പോലും ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരേ ഒന്നും പറയാറില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റാല്‍ പിണറായി വിജയന്റെ അഹങ്കാരം ശമിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ബിജെപി കോണ്‍ഗ്രസും സഖ്യകക്ഷികളുമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കാഴ്ചക്കാരാണെന്നും പറഞ്ഞു.






