
തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്ക്കാവുന്ന വിധത്തിലേക്ക് എന്‍ഡിഎ മാറുമെന്ന് ബിജെപി. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമായിരിക്കും ഉണ്ടാവുകയെന്നും വോട്ടു വിഹിതം 20 ശതമാനത്തോളം കുടുമെന്നും എന്തു മാറ്റം വന്നാലും 18 ശതമാനത്തില്‍ താഴെ പോകുകയില്ലെന്നുമാണ് വിലയിരുത്തല്‍. കോര്കമ്മറ്റികള്, പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത യോഗത്തിലാണ് വിലയിരുത്തല്‍.
2014 ല്‍ 10 ശതമാനമായിരുന്ന വോട്ടു വിഹിതം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില എത്തിയിരുന്നു. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും വന്‍ വിജയം നേടും. തൃശൂരില്‍ സുരേഷ്ഗോപി അട്ടിമറി വിജയം നേടുമെന്നും ബിജെപി കരുതുന്നു. കുമ്മനത്തിനും കെ സുരേന്ദ്രനും 20,000 വോട്ടിന്റെ ഭുരിപക്ഷം കിട്ടുമെന്നാണ് കണക്കാക്കുന്നത്. അട്ടിമറി പ്രതീക്ഷിക്കുന്ന തൃശൂരില്‍ സുരേഷ്ഗോപി ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഏറ്റവും മിനിമം മൂന്ന് ലക്ഷം വോട്ടുകളെങ്കിലും സുരേഷ്ഗോപി പിടിക്കുമെന്നും ആറ്റിങ്ങലില്‍ വിജയം നിര്‍ണ്ണയിക്കുക ശോഭാസുരേന്ദ്രന് പിടിക്കുന്ന വോട്ടുകളായിരിക്കുമെന്നുമാണ് ബിജെപി കരുതുന്നത്.
പാലക്കാട്ടും ആലപ്പുഴയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ചാലക്കുടിയില്‍ എ എന്‍ രാധാകൃഷ്ണന് രണ്ടു ലക്ഷം വോട്ടു നേടാനാകുമെന്നുമാണ് കരുതുന്നത്. ഈ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ്-യുഡിഎഫ് എന്ന രണ്ടു കക്ഷികള്‍ക്ക് പകരം എന്‍ഡിഎ കൂടി കയറിവരും. കേരളവും ഇനി മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് മുന്നണികളുടെയും സ്വാധീന മേഖലയായി മാറും. ഇത്തവണ തകര്‍ന്നു പോകുന്നത് എല്‍ഡിഎഫ് ആയിരിക്കും. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ഗുണകരമാകും. ശബരിമല വിഷയം കത്തി നില്ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. അതേസമയം തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയനാട്ടില്‍ തങ്ങള്‍ക്ക് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന ആവലാതി ബിഡിജെഎസ് ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ പട്ടികജാതിക്കാരെ മത്സരിപ്പിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.






