
ഇസ്ളാമാബാദ്: ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സ്വത്ത് മരവിപ്പിക്കാന്‍ പാകിസ്താന് നിര്‍ദേശം കൊടുത്തു. യാത്രാ വിലക്ക് ചുമത്തുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളം നടത്തിയ അനേകം ഭീകരപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് യുഎന്നിന്റെ ഇസ്ളാമിക് സ്റ്റേറ്റ് ആന്റ് അല്‍ഖ്വൊയ്ദ സാംഗ്ഷന്‍സ് കമ്മറ്റി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
നേരത്തേ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു. അസറിനെതിരേ നടപടി തുടങ്ങിയതായി പാകിസ്താന്റെ വിദേശമന്ത്രാലയവും വ്യക്തമക്കുന്നു. നേരത്തേ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവര്‍ക്ക് പിന്നാലെ ചൈനയും അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനോട് യോജിച്ചിരുന്നു. ഇതോടെയാണ് മസൂദിനെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ട സ്ഥിതി പാകിസ്താന് വന്നത്.
നേരത്തേ മസൂദ് അസ്ഹറിനെയും ജെയ്ഷെയെയും കരിപട്ടികയില് പെടുത്താന്‍ 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് ചൈന വീറ്റോ ചെയ്യുകയായിരുന്നു. ഇക്കാര്യം പഠിക്കാന്‍ കുറേക്കൂടി സമയം ആവശ്യമാണെന്നായിരുന്നു ചൈനയുടെ വാദം. അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശത്തെ ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചെങ്കിലൂം ചൈനയായിരുന്നു തടസ്സം. ഇപ്പോള്‍ ചൈനയുടെയും പിടി അയഞ്ഞതോടെ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുകയായിരുന്നു.






