
മഞ്ചേരി: സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനായി വയോധികയായ വീട്ടമ്മയെ അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ വീട്ടു വേലക്കാരിയെ ജീവപര്യന്തം തടവിനും 55000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്മയുടെ കൊലപാതകിക്കു കോടതി വിധിക്കുന്ന ശിക്ഷയ്ക്ക് കാക്കാതെ ആറുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടം നടത്തിയ മകന് മണിക്കൂറുകള്‍ക്ക് മുമ്പ് ആകസ്മീകമായി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വളാഞ്ചേരി വെണ്ടല്ലൂര്‍ അച്ചുതന് എഴുത്തച്ഛന്റെ ഭാര്യ കൊല്ലയില്‍ കുഞ്ഞുലക്ഷ്മിയമ്മ (88)കൊല്ലപ്പെട്ട കേസില്‍ പാലക്കാട് ചെമ്പ്ര പഴനെല്ലിപ്പുറം അരങ്ങന്‍ പള്ളിയാളിയില്‍ വാസുവിന്റെ ഭാര്യ ശാന്തകുമാരി എന്ന ശാന്ത (61) യെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ വി നാരായണന് ശിക്ഷിച്ചത്. കുഞ്ഞുലക്ഷ്മിയമ്മ കൊലക്കേസില്‍ വിധിപ്രസ്താവത്തിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മകന് സത്യനാരായണ (60) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
കരള്‍ സംബന്ധിയായ അസുഖം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു എല്‍.ഐ.സി. ഏജന്റായ സത്യനാരായണന് ഇന്നലെ രാവിലെ ആറിനാണ് മരണത്തിന് കീഴടങ്ങിയത്. സത്യനാരായണന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പ്രതി ശാന്തകുമാരി. 2013 മാര്‍ച്ച് നാലിനാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിനായി ശാന്ത കുഞ്ഞുലക്ഷ്മിയമ്മയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകള്‍ നെന്മിനി സ്കൂളിലെ അദ്ധ്യാപികയായിരുന്നു. മാതാവിനെ ശുശ്രൂഷിക്കുന്നതിനും വീട്ടു ജോലിക്കുമായി നിയമിച്ചതായിരുന്നു ശാന്തകുമാരിയെ.
കുഞ്ഞുലക്ഷ്മിയമ്മയുടെ വള, മാല തുടങ്ങി 34 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതിനാണ് കൊലപാതകം നടത്തിയത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി അന്നു തന്നെ വില്‍പ്പന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ് 25000 രൂപ പിഴ, 449 പ്രകാരം കൊലപാതകത്തിനായി അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, 394 വകുപ്പ് പ്രകാരം കവര്‍ച്ച നടത്തിയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.






