
ബിക്കാനീര്‍: കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെ മുന്നേറുന്ന ഇന്ത്യയെ കോണ്‍ഗ്രസ് ആ പഴയ പാമ്പാട്ടികളുടെ രാജ്യമെന്ന ഇമേജിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടികള്ക്കൊപ്പമിരുന്ന് പാമ്പുകളെ കയ്യിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോഡിയുടെ വിമര്‍ശനം.
ഒരു കാലത്ത് ഇന്ത്യയെന്നാല്‍ പാമ്പാട്ടികളുടെ നാട്. എന്നായിരുന്നു വിദേശികളുടെ വിചാരം. ആ കാലമെല്ലാം കഴിഞ്ഞ് ഇന്ന് ഇന്ത്യാക്കാര്‍ ഐടി യുഗത്തില്‍ മുന്നേറുന്നത് കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ്. അവരെ വെറും പാമ്പാട്ടികളായി ചിത്രീകരിക്കരുത്. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പണ്ട് കോണ്‍ഗ്രസുകാരുടെ കാലത്ത് പാമ്പാട്ടികളെയും അവരുടെ മകുടിയൂത്തിന് അനുസരിച്ച് ആടുന്ന പാമ്പുകളെയും കാണിച്ച് വിദേശികളായ അതിഥികളെ ഇന്ത്യാക്കാര്‍ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധുനികതയിലൂടെയാണ് ഇന്ത്യ നീങ്ങുന്നതെന്ന കാര്യങ്ങളൊക്കെ കോണ്‍ഗ്രസ് മറന്നുപോയെന്നും മോഡി പരിഹസിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
അമ്മ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ തിരക്കിട്ട പ്രചാരണത്തിനിടയില്‍ കുഛരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച എത്തിയപ്പോഴായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ആള്‍ക്കാരെ ഞെട്ടിച്ചത്. പാമ്പാട്ടികളുമായി കുശലം പറഞ്ഞ ശേഷം കൂടയില്‍ നിന്നും പാമ്പുകളെ കയ്യിലെടുത്തു. വിഷജീവികളുമായി ഇടപെടുന്പോൾ ശ്രദ്ധിക്കണമെന്ന് ആൾക്കൂട്ടത്തിൽനിന്ന് ഒരാള്‍ മുന്നറിയിപ്പും നല്കി. ഇത് അവഗണിച്ചായിരുന്നു പ്രിയങ്ക കൂടയില്‍ നിന്നും ഒരു പാമ്പിനെ പൊക്കിയെടുത്തത്.






