
ക്യാപ്റ്റന്‍ ഹര്ഭജന് സിംഗ്..തന്റെ രക്തസാക്ഷിത്വത്തിനു ശേഷവും രാജ്യത്തെ സേവിക്കുന്ന സൈനികനാണ് ഇദ്ദേഹം. 1941 മെയ് 14 ന് പഞ്ചാബില്‍ ജനിച്ച സിംഗ് നാഥുലയില്‍ സൈനികനായിരിക്കെ തന്റെ 27-ാം വയസിലാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ മരണശേഷവും പലര്‍ക്കും പലപ്പോഴായി ഹര്ഭജന് സിംഗിന്റെ സാമീപ്യം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് ക്യാപ്റ്റന്‍ ഹര്ഭജന് സിംഗ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ആരാധിക്കുന്ന ബാബാ ഹര്ഭജന് ആയി മാറിയത്.
ഹീറോ ഓഫ് നാഥുല എന്നാണ് ഹര്ഭജന് വിശേഷിപ്പിക്കപ്പെടുന്നത്. ഇയാളുടെ പേരില്‍ ഒരു ക്ഷേത്രവും പണിതിട്ടുണ്ട്. ബാബയുടെ ഓഫീസ്, സ്റ്റോര്‍ റൂം, ലിവിംഗ് റൂം എന്നിങ്ങനെ മൂന്ന് മുറികളാണ് ക്ഷേത്രത്തില്‍. ബാബയ്ക്ക് വേണ്ട എല്ലാ അവശ്യ വസ്തുക്കളും ഇവിടെ ഉണ്ട്. കട്ടില്, ചെരിപ്പുകള്‍, ഷൂസ്, തേച്ചു വച്ച യൂണിഫോം, കുട എന്നുവേണ്ട ഒരാള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. ബാബയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി 2018 ല്‍ പ്ലസ് മൈനസ് എന്നൊരു ഷോര്‍ട്ട് ഫിലിമും പുറത്തിറങ്ങിയിരുന്നു. കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍ ബാബയുടെ സാന്നിധ്യം സത്യമാണെന്ന് തന്നെയാണ് പലരും വിശ്വസിക്കുന്നത്.
മരണശേഷവും സിംഗ് തന്റെ സൈനിക ജോലി തുടരുന്നുവെന്നാണ് ഇവരുടെ വിശ്വാസം. മിലിട്ടറി ക്യാംപുകളും താന്‍ ജോലിചെയ്തിരുന്ന അതിര്‍ത്തി പോസ്റ്റും ഒക്കെ സന്ദര്‍ശിക്കുന്ന ഹര്‍ഭജനെ പല സൈനികരും നേരിട്ട് കണ്ടതായും പറയപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങള്‍ മുമ്പ് തന്നെ അദ്ദേഹം സൈനികര്‍ക്ക് മുന്നറിയിപ്പു നല്‍കുമെന്നും പറയപ്പെടുന്നു. അതിര്‍ത്തിയില്‍ ദേശത്തിന് കാവലായി ഇപ്പോഴും ഹര്ഭജന് ഉണ്ടെന്നാണ് വിശ്വാസം. അയാള്‍ക്കായി അനുവദിച്ച റൂമില്‍ പുതപ്പ് ചുളുങ്ങിയും ഷൂസ് ചെളിപുരണ്ട നിലയിലും കണ്ടതാണ് ഹര്‍ഭാജന്റെ സാമീപ്യത്തിന് തെളിവായി അവര്‍ പറയുന്നത്.
സാധാരണ സൈനികനെപ്പോലെ തന്നെയാണ് ഹര്ഭജന് ഇപ്പോഴും സേനയില്‍ ജോലി ചെയ്യുന്നത്. ഇയാളുടെ മുറി എല്ലാ ദിവസവും വൃത്തിയാക്കാറുണ്ട്. എല്ലാ മാസവും ശമ്പളവും കൃത്യമായി നല്‍കും. അതുപോലെ വര്‍ഷത്തിലെ രണ്ട് മാസത്തെ ലീവും അനുവദിക്കും. സൈനികരുടെ അകമ്പടിയോടെയാണ് ലീവ് സമയത്ത് ബാബ ഹര്ഭജന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. അദ്ദേഹത്തിനായി ട്രെയിനില്‍ ഒരു ബെര്‍ത്ത് ബുക്ക് ചെയ്യുമെങ്കിലും യാത്ര മുഴുവന്‍ ആ ബെര്‍ത്ത് കാലിയായിരിക്കും. ബാബ ലീവിലുള്ള സമയത്ത് സൈന്യം അതീവ ജാഗ്രതയിലായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ചര്‍ച്ചകളിലും ബാബയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരിക്കും.






