
ന്യൂഡല്‍ഹി: ബംഗ്ളാദേശ് ഭീകരസംഘടനയായ ജമാത്ത് ഉള് മുജാഹിദ്ദീന്‍ ഇന്ത്യ, മ്യാന്മാര്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ വനിതാ ചാവേറുകളെ ഉപയോഗിച്ച് വന്‍ സ്ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പരിശീലനം നല്കിയ വനിതാ ചാവേറുകള്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ കടന്ന് കശ്മീരിലെ ബന്ദിപ്പോരില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബുദ്ധപൂര്‍ണ്ണിമ ദിനമായ മെയ് 18 ന് രാജ്യത്തെ ബുദ്ധക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സ്ഥലത്താണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. സാജിദ് മീര്‍ എന്ന ഭീകരര്‍ വഴിയാണ് അക്രമികള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നത്.
അനുയോജ്യമായ ഒളിയിടം തേടിയാണ് ബന്ദിപ്പൂരില്‍ എത്തിയിരിക്കുന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാവിഭാഗവും സജ്ജമായിരിക്കുകയാണ്. നേരത്തേ ഇന്ത്യ കനത്ത ശ്രദ്ധ കൊടുത്തിരുന്ന ഇടമായിരുന്ന നേപ്പാളിലെ അതിര്‍ത്തി. എന്നാല്‍ 2017-18 കാലത്ത് ഇതിലേയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞിരുന്നതിനാല്‍ സുരക്ഷയും കുറച്ചിരുന്നു. ഈ സാഹചര്യമാണ് ഭീകരര്‍ മുതലാക്കിയത്.
ഇന്ത്യയ്ക്ക് പുറമേ മ്യാന്മാറിലെയും ബംഗ്ളാദേശിലെയും ബുദ്ധക്ഷേത്രങ്ങളും ഭീകരരുടെ പരിധിയിലുണ്ട്. മുസ്ളീങ്ങള്‍ക്ക് നേരെ ബുദ്ധമതക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന.
നിരവധി അക്രമങ്ങള്‍ക്ക് പേരുകേട്ട സംഘടനയാണ് ബംഗ്ളാദേശിലെ ജമാത്ത്-ഉള് മുജാഹിദ്ദീന്‍. ഒരു വര്‍ഷത്തിനിടയില്‍ അനേകം സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ തീവ്രവാദികള്‍ ശ്രീലങ്കയിലെ പള്ളികളില്‍ നടത്തിയ ചാവേര്‍ സ്ഫോടനങ്ങളില്‍ അനേകരാണ് മരണത്തിന് കീഴടങ്ങിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാവിഭാഗം.






