
ന്യൂഡല്‍ഹി: ബിജെപിയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് തൊട്ടു പിന്നാലെ അങ്കലാപ്പിലായ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്, വിവിപാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷത്തെ 21 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിയുടെ വലിയ വിജയമാണ് പ്രവചിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍വീര്യമാക്കുന്ന തരത്തിലുള്ളതായിരുന്നു പ്രവചനം. പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് കൂടുതല്‍ ക്ഷീണം സംഭവിക്കുക. ബിജെപി വിരുദ്ധമായ ഏതു മുന്നണി വന്നാലും 122 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കുകില്ല എന്നതാണ് 13 എക്സിറ്റ് പോളുകളും നല്കിയ സൂചന. അതേസമയം മിക്ക നേതാക്കളും എക്സിറ്റ് പോളിനെ ഭയക്കേണ്ടെന്നും മിക്കപ്പോഴും ഇത്തരം പോളുകള്‍ തെറ്റായിരിക്കുമെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് വരുന്ന വോട്ടിംഗ് മെഷീന് വഴി തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം വരുത്താനുള്ള നീക്കം എന്നാണ് എക്സിറ്റ് പോളിനെ മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിവിപാറ്റിന്റെ 50 ശതമാനം എണ്ണാത്തതെന്നും തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവും പറഞ്ഞു. 2017 ല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയ്ക്ക് അനുകൂലമായി വോട്ടിംഗ് മെഷീനില്‍ കാര്യങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. മായാവതിയും അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടെയുള്ള നേതാക്കളും പഴയ ബാലറ്റ് രീതികള്‍ തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം തന്നെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ വന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം സംബന്ധിച്ച ആലോചനകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരട്ടെ എന്ന നിലപാടിലാണ് ബംഗാളിലെ മമതാ ബാനര്‍ജിയും യുപിയിലെ മായാവതിയും. ബി.ജെ.പിയും കോണ്‍ഗ്രസുമില്ലാത്ത ഫെഡറല്‍ മുന്നണി സ്വപ്നം കണ്ട ടി.ആര്.എസ്. അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവും മൗനത്തിലായി. ഇന്നലെ ഡല്‍ഹിയില്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്നു ബി.എസ്.പി. അധ്യക്ഷ മായാവതി പിന്മാറി.






