
തിരുവനന്തപുരം: മുന്‍ എം.പി എ. സമ്പത്തിന്റെ കാറില്‍ എക്സ് എം.പി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കളടക്കം പോസ്റ്റിനെ പരിഹസിച്ച് രംഗത്ത് വന്നപ്പോള്‍ സമ്പത്തിനു പിന്തുണനല്‍കി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് യുവ എം.എല്‍.എ ശബരീനാഥന്. ആറ്റിങ്ങല്‍ എം.പിയായിരുന്ന സമ്പത്തിന്റെ വാഹനത്തിന്റെ ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നെന്നാണ് ശബരീനാഥന് ഫേയ്സ്ബുക്കില്‍ കുറിച്ചത്.
'രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല. റെസ്പോണ്‍സബിള്‍ ഡ്രൈവിംഗ് എന്നപോലെ റെസ്പോണ്‍സബിള്‍ സോഷ്യല്‍ മീഡിയ എന്ന ക്യാമ്പയിന് തുടങ്ങുന്നത് നല്ലതാകും-' ശബരീനാഥന് ഫേസ്ബുക്കില്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ്സ് എം.എല്‍.എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ കാറിന്റെ ചിത്രം ഏറ്റെടുത്തിരുന്നു. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും' എന്നാണ് ഈ പോസ്റ്റ് വച്ച് വിടി ബലറാം പോസ്റ്റ് ചെയ്തത്. വിഷയം വ്യാജമാണെന്നറിഞ്ഞതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശബരിനാഥിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ശബരീനാഥിന്റെ രാഷ്ട്രീയ മര്യാദയെ പ്രശംസിച്ച് നിരവധിപേരാണ് പോസ്റ്റിനു കമന്റുമായെത്തുന്നത്.
ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.
ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.
Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിന് തുടങ്ങുന്നത് നല്ലതായിരിക്കും.






