
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ. നേതാക്കള്‍ പോലീസിനു കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ? ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്ചയോളം കൈവശം സൂക്ഷിച്ചശേഷമാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് ഒന്നാംപ്രതി ആര്. ശിവരഞ്ജിത്ത് പോലീസിനു നല്കിയ മൊഴി. എന്നാല്‍, ഇതനുസരിച്ചുള്ള 120 ബി വകുപ്പ് (ഗൂഢാലോചന) പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലില്ല.
കത്തി ഓണ്‍ലൈന്‍ മുഖേന വാങ്ങിയെന്ന പ്രതിയുടെ മൊഴി പോലീസിലെയും സി.പി.എമ്മിലെയും ബുദ്ധികേന്ദ്രങ്ങള്‍ തയാറാക്കിയ തിരക്കഥയാണെന്നു സൂചനയുണ്ട്. പതിവായി മാരകായുധങ്ങള്‍ കൈവശംവയ്ക്കുന്ന ശിവരഞ്ജിത്ത്, അഖിലിനെ കുത്താന്‍ മാത്രമായി ഓണ്‍ലൈനില്‍ കത്തി വാങ്ങിയെന്ന കഥ കെട്ടിച്ചമച്ചതാണെന്നു പോലീസില്‍ ഒരുവിഭാഗംതന്നെ ആരോപിക്കുന്നു.
വീട്ടിലും നാട്ടിലും ശംഭു എന്നറിയപ്പെടുന്ന ശിവരഞ്ജിത്ത് ലഹരി-മണല്‍ മാഫിയയ്ക്കായി ഗുണ്ടാപ്രവര്‍ത്തനം തുടങ്ങിയതു 2016-ലാണ്. ഇയാള്‍ സ്ഥിരമായി മാരകായുധങ്ങള്‍ കൈവശം വയ്ക്കാറുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2016 മുതല്‍ 2018 വരെ നടന്ന അഞ്ച് ആക്രമണക്കേസുകളില്‍ ഇയാളെ ഓഗസ്റ്റ് 14-നു ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ചു കേസുകളിലും തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനേത്തുടര്‍ന്നാണിത്. ഇതില്‍ മൂന്നു കേസുകളില്‍ ഡി.വൈ.എഫ്.ഐ. ചാല ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരന് രാജേഷ് (കൊച്ചുണ്ണി) പ്രതിയാണ്.






