
മസ്കറ്റ്: ഒമാനിലെ ദുഖം തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ മുപ്പത്തിയഞ്ചുകാരനായ ഇന്ത്യൻ നാവികൻ മരിച്ച സംഭവത്തിൽ കപ്പൽ അധികൃതർക്കെതിരെ കടുത്ത വിമർശനവുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ. ഗുരുതരമായ അനാസ്ഥയും കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിൽ വരുത്തിയ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്ന് യൂണിയൻ ആരോപിച്ചു.
തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർത്തനാഥൻ (35) ആണ് മരിച്ചത്. 'എംടി സെലസ്റ്റിയൽ' എന്ന ഷാഡോ ടാങ്കർ കപ്പലിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജൂൺ 11-നാണ് കപ്പലിൽ വെച്ച് നിശാന്തിന് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തത്. നിശാന്തിന് കൃത്യസമയത്ത് കപ്പലിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ (മെഡിക്കൽ ഇവാക്വേഷൻ) ഒരുക്കാൻ അധികൃതർ തയ്യാറായില്ലെന്നും, ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് സാഹചര്യം മോശമാവുകയായിരുന്നെന്നും യൂണിയൻ ആരോപിക്കുന്നു.
കപ്പലിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൃതദേഹം കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ മറ്റ് താല്ക്കാലിക മാർഗ്ഗങ്ങൾ തേടാൻ സഹപ്രവർത്തകർ നിർബന്ധിതരായതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ എഫ്എസ്യുഐ ആരോപിച്ചു. ഇതിനായി തണുത്ത വെള്ളക്കുപ്പികൾ ആണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മരണപ്പെട്ട നാവികന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






