
തിരുവനന്തപുരം : അമ്പൂരിയില്‍ കൊന്നുകുഴിച്ചുമൂടിയ രാഖിമോളെ ഒന്നാം പ്രതി അഖില്‍ ഫെബ്രുവരി 15-നു വിവാഹം കഴിച്ചതാണെന്ന് പോലീസ്. മൃതദേഹത്തില്‍നിന്നു താലി കണ്ടെത്തിയിരുന്നെന്നും അന്തിയൂര്‍കോണത്തുള്ള മറ്റാരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിതിനെ രാഖി എതിര്‍ത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നു.
പട്ടാളത്തിലെ ഡ്രൈവര്‍ കം മെക്കാനിക്കായ അഖില്‍ വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് രാഖിമോളുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തുടര്‍ന്ന് ഭാര്യാഭര്ത്താക്കന്മാരെപോലെ ജീവിച്ചു. അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചെന്നറിഞ്ഞതോടെ രാഖിമോള്‍ പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതോടെ അഖിലിനും സഹോദരനും പകയായി. മേയ് അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി അഖിലും സഹോദരന് രാഹുലും ഇവരുടെ സുഹൃത്ത് ആദര്‍ശും ഗൂഢാലോചന നടത്തി.
തുടര്‍ന്ന് വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് കുഴിയെടുത്തു. മൃതദേഹം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചു. പുതുതായി വയ്ക്കുന്ന വീട് കാണിക്കാം എന്നു പറഞ്ഞ് രാഖിമോളെ 21-ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നു സുഹൃത്തിന്റെ കാറില്‍ അമ്പൂരിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത് അഖിലാണ്. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ സഹോദരന് രാഹുലും സുഹൃത്ത് ആദര്‍ശും അടുത്തേക്കു വന്നു. രാഹുല്‍ പിന്നിലെ സീറ്റിലേക്കു കയറി എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി എന്ന് ആക്രോശിച്ചു കൊണ്ട് അഖിലിന്റെ സഹോദരന് രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. കഴുത്തു ഞെരിച്ച് ബോധരഹിതയാക്കി.
ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ ഈ സമയം അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇരപ്പിച്ചു. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി കയര്‍കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചുമുറുക്കി രാഖിമോളെ കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലയ്ക്കുശേഷം മൂവരും ചേര്‍ന്ന് വസ്ത്രങ്ങള്‍ മാറ്റി രാഖിയെ നേരത്തെ തയാറാക്കിയ കുഴിയിലിട്ടശേഷം ഉപ്പിട്ടു മൂടി. ഇതിനു മുകളില്‍ കമുകിന്റെ തൈ നട്ടു. പിന്നീട് രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ചുനശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലും രാഹുലും ഒളിവിലാണ്. അഖിലിനെ തേടി പൊഴിയൂര്‍ എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തില്‍ അനേ്വഷണസംഘം ഡല്‍ഹിക്കു തിരിച്ചതായി നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി പറഞ്ഞു. അഖിലും രാഖിമോളും ആറുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും രാഖിയെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നു തന്നോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നെന്നുമാണ് പോലീസ് പിടിയിലായ മൂന്നാം പ്രതി ആദര്‍ശിന്റെ മൊഴി.
ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കാണാതായ ദിവസം വൈകിട്ട് രാഖി നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയിട്ടുണ്ട്. രാഖിയുടെ സിംകാര്‍ഡ് അഖില്‍ വാങ്ങിനല്‍കിയ മറ്റൊരു മെബൈല്‍ ഫോണില്‍ ഇട്ടാണു വിളിച്ചിരുന്നത്. ഈ മൊബൈലും അമ്പൂരിയിലെ വീട്ടുവളപ്പില്‍നിന്ന് ഉപേക്ഷിച്ച നിലയില്‍ കിട്ടി.






