
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടറാമനെ സസ്പെന്‍ഡ് ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍. റിമാന്‍ഡിലായി 48 മണിക്കൂറിനകം ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് കേസില്‍ ശ്രീറാം വെങ്കിട്ടറാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു പോലീസ് കേസെടുത്തതെങ്കിലും പിന്നീട് മദ്യലഹരിയിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും രക്ത സാംമ്പിള്‍ ശേഖരിക്കാന്‍ വൈകിയത് വന്‍ വിവാദമായിരുന്നു. അപകടസമയം ശരീരത്തിലെ മദ്യത്തിന്റെ അളവ് എത്രമാത്രമുണ്ടായിരുന്നു എന്നത് വ്യക്തമാക്കുന്ന ഫലം കേസില്‍ നിര്‍ണായകമായിരുന്നു. അപകടം നടന്നതിന് ശേഷം ദേഹപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ശ്രീറാമിന് കാര്യമായ പരുക്കളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലേ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ ശ്രീറാമിനൊപ്പം സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകരമായ രീതിയില്‍ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. കൂളിംഗ് ഫിലിം ഒട്ടിച്ച് ചില്ലുകള്‍ മറച്ചതിനും തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതിനും കാറിന്റെ രജിസ്ട്രേഷനും റദ്ദാക്കും.






