
ഇടുക്കി: മൂന്നാര്‍- ബോഡിമെട്ടിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണുരാജും എംഎല്‍എ എസ് രാജേന്ദ്രനും വീണ്ടും ഇടയുന്നു. ലോക്കാടിന് സമീപത്തുണ്ടായ മണ്ണിടിച്ചലിന് കാരണം ദേശീയപാത അധികൃതരുടെ അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ മൂലമാണെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ പുതിയ റിപ്പോര്‍ട്ടാണ് വിവാദത്തിന് കാരണം.
മേഖലയില്‍ അശാസ്ത്രീയമായി പാറ പൊട്ടിച്ചതും മണ്ണുമാറ്റിയതും മൂലമാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും റോഡിന് വേണ്ട രീതിയിലുള്ള പാറപൊട്ടിക്കലല്ല നടന്നതെന്നും രേണുരാജ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാറപൊട്ടിക്കുന്നതിനായി ഒരേ സമയം നിരവധി സ്ഫോടനങ്ങള്‍ നടത്തിയെന്നും പറയും മണ്ണും അളവില്‍ കൂടുതല്‍ മാറ്റിയതായി പ്രഥമദൃഷ്ടിയില്‍ കാണുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന നടത്താതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ദേവികുളം സബ് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സബ് കളക്ടറും ഉദ്യോഗസ്ഥരും അനാവശ്യമായി ആശയക്കുഴപ്പം സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് പറയുന്നത്. ഈ മേഖലകളില്‍ പ്രകൃതിക്ഷോഭങ്ങള്‍മൂലം ഇത്തരം മണ്ണിടിച്ചല്‍ സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരും സബ് കളക്ടറും ആശയക്കുഴപ്പം ഉണ്ടാക്കി പണികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നു എംഎല്‍എ രാജേന്ദ്രന് പറഞ്ഞു. വേണ്ട പരിശോധനകള്‍ നടത്താതെ ഉടുമ്പുംചോല തഹസില്‍ദാര്‍ കൊടുത്ത റിപ്പോര്‍ട്ട് അതേപടിയാണ് സബ് കളക്ടര്‍ സര്‍ക്കാരിന് കൈമാറിയതെന്നും എംഎല്‍എ ആരോപിക്കുന്നു.
ദ്യശ്യമാധ്യമങ്ങളില്‍ പേരുവരുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സബ്കളക്ടറും ഉദ്യോഗസ്ഥരും നിര്‍ത്തണം. ഇപ്പോള്‍ നടക്കുന്നത് പുതിയ റോഡിന്റെ നിര്‍മ്മാണമല്ല. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച റോഡിന്റെ നവീകരണമാണ്. 381 കോടിരൂപ ചിലവഴിച്ച പദ്ധതിയില്‍ റോഡ് പണികള്‍ അവസാനഘട്ടത്തിലാണ്. ഗ്യാപ്പ് റോഡ് വീതികൂട്ടുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് ആകെ ഗുണമാകും. സന്ദര്‍ശകര്‍ കൂടുമെന്നും എംഎല്‍എ പറയുന്നു. വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ഗുണകരമായ കാര്യങ്ങള്‍ ഉണ്ടാകാന്‍ ദേശീപാത വികസനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






