
ശ്രീനഗര്‍: ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റി കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഷോക്കില്‍ നിന്നും മാറാതെ കശ്മീര്‍ ജനത. വിവരങ്ങള്‍ അറിയാനുള്ള എല്ലാ മേഖലകളെയും അടച്ച് മുന്‍കൂറായി തന്നെ പ്രതിഷേധങ്ങള്‍ക്കുള്ള സകല പഴുതുകളും ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാര്‍ രഹസ്യാമായി നടത്തിയ നീക്കം 1947 കാലഘട്ടത്തെ പോലെ തോന്നിക്കുന്നെന്നാണ് കശ്മീരികളുടെ പ്രതികരണം.
ഏതു തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇടം നല്‍കാത്തവിധം എല്ലായിടവും കര്‍ശന സുരക്ഷയ്ക്ക് കീഴിലാക്കിയിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ടിവിറ്റി, ലോക്കല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്ക്കുകള് എന്നിവയെല്ലാം ബന്ധനത്തിലാക്കി താഴ്വാരത്തെ വിവരസാങ്കേതികത പൂര്‍ണ്ണമായും ഇല്ലാതാക്കി. അര്‍ദ്ധരാത്രിയില്‍ തന്നെ ശക്തമായ സൈനിക വിന്യാസം നാട്ടുകാര്‍ കണ്ടു. അര്‍ദ്ധസൈനിക വിഭാഗത്തിലെയും പോലീസിലെയും ആയിരക്കണക്കിന് പേരാണ് ബാരിക്കേഡുകളും മറ്റുമായി റോഡുകള്‍ അടച്ചത്. ആഗസ്റ്റ് 5 മുതല്‍ കര്‍ശനമായ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ പൊതു സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. പൊതുയോഗങ്ങളും റാലികളുമെല്ലാം നിരോധിച്ച് ജനകീയ കൂട്ടായ്മകള്‍ക്കുള്ള സാധ്യതകളെല്ലാം അടച്ചുപൂട്ടി. കശ്മീരികള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള ഏകമാധ്യമം തിങ്കളാഴ്ച റേഡിയോയും ഔട്ട് സ്റ്റേഷന് ടെലിവിഷനുകളും മാത്രമായിരുന്നു. അത്യാവശ്യ മരുന്നോ ഭക്ഷണമോ കൂടാതെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ അടച്ചു പൂട്ടി ഇരിക്കേണ്ട സ്ഥിതിയിലായി. നിരോധനാജ്ഞ ചൊവ്വാഴ്ചയും തുടര്‍ന്നതോടെ സുരക്ഷാ ഭടന്മാരുടെ കയ്യിലായതിനാല്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരെ പോലും തെരുവുകളില്‍ കാണാനില്ലായിരുന്നു. താഴ്വാരത്ത് ഇപ്പോഴും വാര്‍ത്തകള്‍ അറിയാനുള്ള സൗകര്യങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല.
കശ്മീരില്‍ എല്ലായിടത്തും ക്രമസമാധാന നില തൃപ്തികരമാണെന്നാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ബുധനാഴ്ച നല്കിയ അവലോകനം. ആശുപത്രികളിലെ അവശ്യസേവനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങള്‍ ചന്തയില്‍ നിന്നും കടകളില്‍ നിന്നും ദൈനംദിന പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് കാണാമായിരുന്നു. വൈദ്യൂതി, ജല വിതരണം തൃപ്തികരമായിരുന്നു. അവശ്യവസ്തുക്കള്‍ മതിയായ തോതില്‍ ഉണ്ടായിരുന്നു. അസാധാരണ സംഭവങ്ങള്‍ ഒരിടത്തു നിന്നും റിപ്പോര്‍ട്ട്് ചെയ്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തു വന്നശേഷം ഇസ്രായേലിന് കീഴില്‍ നില്ക്കുന്ന പാലസ്ഥീനോട് സ്വന്തം സ്ഥിതിയെ കശ്മീരികള്‍ ഉപമിക്കുന്നുമുണ്ട്. ''ഇത് ശരിക്കും അപ്രതീക്ഷിതമായി പോയി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിയിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ചില്ല. 70 വര്‍ഷം കൂടെയുണ്ടായിരുന്നത് ഞങ്ങളെ വിട്ടു പോയി. ഇപ്പോള്‍ 1947 ലെ പോലെയായി. കശ്മീര്‍ ഇന്ത്യ വിറ്റതു പോലെയായി. ഞങ്ങള്‍ പാലസ്തീനികളെ പോലെയും.'' ചിലര്‍ പറഞ്ഞു.
370 ാം വകുപ്പ് എടുത്തു കളഞ്ഞതിലൂടെ പ്രദേശ വാസികള്‍ അല്ലാത്തവര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാനാകും. ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. കശ്മീരില്‍ തന്നെ പ്രദേശവാസികള്‍ അല്ലാത്ത ഒരു കോടി ആള്ക്കാര് ഉള്ളപ്പോള്‍ അത് പ്രശ്നമല്ല. എന്നാല്‍ മുസ്ളീം ഭൂരിപക്ഷം എന്ന കശ്മീരിന്റെ അവസ്ഥയെ അത് മാറ്റി മറിക്കും. കശ്മീരിന് അതിന്റെ വ്യക്തിത്വം നഷ്ടമാകും. കശ്മീരിലെ മുസ്ളീങ്ങളെ അവരുടെ മണ്ണില്‍ ന്യൂനപക്ഷമാക്കി മാറ്റാനേ ഉപകരിക്കു. പ്രദേശവാസി പറഞ്ഞു.
പാര്‍ലമെന്റിന്റെ തീരുമാനത്തിന്റെ ഞെട്ടലില്‍ നിന്നും കശ്മീര്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല. കശ്മീരികള്‍ക്ക് ആര്‍ക്കും ഈ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ വ്യക്തിത്വം നഷ്ടമായി. കശ്മീര്‍ മറ്റൊരു രക്തരൂക്ഷിത സീസണിലേക്ക് നീങ്ങുകയാണ്. അത് ഒരിക്കലും സംഭവിക്കരുതാത്തതാണ്. കശ്മീര്‍ ഒരിക്കലും ഇത്രയും മോശമായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.






