
മെക്സിക്കോസിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ മെക്സിക്കോ നഗരം കണ്‍തുറന്നത് ഭീകരമായ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു. അര്‍ദ്ധനഗ്നമായ നിലയില്‍ 19 മൃതദേഹങ്ങള്‍ ഓവര്പാസില് തൂക്കിയിട്ടിരിക്കുന്നു. എതിരാളികളെ ഭീഷണിപ്പെടുത്തുന്ന മയക്കുമരുന്ന് സംഘത്തിന്റെ ഒരു ബാനറും ഇവരുടെ മൃതദേഹങ്ങള്ക്കൊപ്പമുണ്ടായിരുന്നു.
ഓവര്‍ പാസില്‍ ഒമ്പതും സമീപത്തുള്ള റോഡില്‍ തൂക്കിയിട്ട നിലയിലും ഉപേക്ഷിച്ച നിലയിലുമായി ഏഴെണ്ണവും മൂന്നെണ്ണം റോഡില്‍ ഉപേക്ഷിച്ച നിലയിലുമായിരുന്നു. 2006-2012 കാലഘട്ടത്തില്‍ മെക്സിക്കോയെ പിടിച്ചുകുലുക്കിയ ലഹരിമരുന്ന് മാഫിയ ഏറ്റുമുട്ടലുകള്‍ക്ക് സമാനമായ ദൃശ്യമാണിതെന്ന് അധികൃതര്‍ പറയുന്നു. ഈകാലഘട്ടത്തില് പലപ്പോഴും റോഡുകളുടെയും പാലങ്ങളുടെയും തൂണുകളില്‍ എതിരാളികളുടെ മൃതദേഹങ്ങള്‍ മുന്നറിയിപ്പ് ഭീഷണിയോടെ തൂക്കിയിടുന്ന പതിവായിരുന്നു.
വ്യാഴാഴ്ച കണ്ടെത്തിയതില്‍ രണ്ടെണ്ണം ഓവര്പാസില് തൂക്കിയിട്ട നിലയിലാണ്. കഴുത്തില്‍ കയറുകെട്ടിയാണ് തൂക്കിയത്. അര്ദ്ധനഗ്നമായിരുന്നു. ഇവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് മികോവാകന് അറ്റോര്‍ണി ജനറല്‍ അഡ്രിയന്‍ ലോപസ് സോളിസ് പറഞ്ഞു. ഉറുവാപ്പന് നഗരത്തില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ഇവയില്‍ ചിലത് കൈകള്‍ കൂട്ടിക്കെട്ടിയിരുന്നു. ഇവരുടെ ട്രൗസറുകള്‍ അഴിച്ചുമാറ്റിയിരുന്നു.
മേയിലും ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ശക്തിപ്രകടനം നടന്നിരുന്നു. പിക്കപ്പുകളും എസ്.യു.വികളും നിരനിരയായി നിരത്തിലൂടെ പാഞ്ഞു. 'സിജെഎന്‍ജി' എന്ന ബോര്‍ഡും ഈ വാഹനങ്ങളിലുണ്ടായിരുന്നു. 'ജസ്ലികോ ന്യൂ ജനറേഷന് കാര്‍ട്ടല്‍' എന്നാണ് സ്പാനീഷിലെഴുതിയ ഈ ബോര്‍ഡിന്റെ പൂര്‍ണ്ണരൂപം. പോലീസ് വാഹനങ്ങള്‍ക്കുനേരെ വെടിവച്ച സംഘം നിരവധി ഓഫീസര്‍മാരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
2011ലും ജസ്ലികോ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. 35 മൃതദേഹങ്ങളാണ് വെരാക്രൂസ് തീരത്തെ എക്സ്പ്രസ്വേയില് ഉപേക്ഷിച്ചത്. 2012ല്‍ സെട്ടാസ് കാര്‍ട്ടല്‍ ഗ്രൂപ്പ് 49 പേരുടെ തലവെട്ടിമാറ്റി ഹൈവേയില്‍ ഉപേക്ഷിച്ചിരുന്നു. ഇതേവര്‍ഷം തന്നെ ഒമ്പത് മൃതദേഹങ്ങള്‍ ഓവര്പാസില് നിന്നും വെട്ടിമാറ്റിയ 14 തലകള്‍ മറ്റൊരു നഗരത്തിലും കണ്ടെത്തിയിരുന്നു.
എന്നാല്‍ 2012 മുതല്‍ 2015 വരെ കൂട്ടക്കൊലകള്‍ക്ക് നേരിയ കുറവ് വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തോടെ സംഘങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും 2011ല്‍ നടത്തിയ കൂട്ടക്കൊലകളെക്കാള്‍ കൂടുതല്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 17,608 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.8% വര്‍ധനവ്. ശരാശരി 100 പേരെങ്കിലും രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.






