
ജമ്മു: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ പാക്ക് അധീന കശ്മീരിനു വേണ്ടി വാദമുയര്‍ത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാക്ക് അധീന കശ്മീരിനെ സ്വതന്ത്രമാക്കി ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കണമെന്നാണ് ജനങ്ങള്‍ക്ക് ഇനിയുള്ള ആഗ്രഹം, ഇതിനായി ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം മന്ത്രി മുന്നോട്ടുവെച്ചത്.
കശ്മീരിന്റെ പ്രത്യേക പദവി നമ്മുടെ ജീവിതകാലത്ത് തന്നെ എടുത്തു കളഞ്ഞതില്‍ നമ്മള് ഭാഗ്യവാന്മാരാണ്. മൂന്നു തലമുറയുടെ ജീവത്യാഗത്തിന്റെ ഫലമാണിത്. ഈ ചരിത്രപരമായ ചുവടുവെയ്പ്പിനു ശേഷം ഇനി പാക്ക് അധീന കശ്മീര്‍ സ്വതന്ത്രമാക്കാം ഇന്ത്യയുമായി സംയോജിപ്പിക്കാനും വേണ്ടിയാകണം മുന്നോട്ടുപോകേണ്ടത്. 1994 ല്‍ ഇതിനായി പാര്‍ലമെന്റ് ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നുവെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
പാക്ക് അധീനിവേശ കശ്മീര്‍ സ്വതന്ത്രമായാല്‍ പിഒകെ തലസ്ഥാനമായ മുസഫറാബാദിലേക്കു ജനങ്ങള്‍ക്കു സ്വതന്ത്രമായി സന്ദര്‍ശിക്കാനാകും. ആര്‍ട്ടിക്കിള്‍ 370 ചരിത്രത്തിനു പറ്റിയ തകരാറാണ്. സംസ്ഥാനത്തിന്റെ വികസനം മുരടിക്കാനും ജനങ്ങള്‍ക്കിടയിലെ ഭിന്നത വര്‍ധിക്കാനുമാണ് ഇതുപകരിച്ചതെന്നും അദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് അടക്കമുള്ള നിയന്ത്രണങ്ങളെ മന്ത്രി ന്യായീകരിച്ചു. പ്രത്യേക കാരണങ്ങളാല്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിനു നടപടികള്‍ എടുക്കേണ്ടി വരും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് വ്യാഖ്യാനിച്ച ചിലര്‍ക്കു അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






