
ഉത്തരാഖണ്ഡിലെ ഗഡ്വാളിലെ അസ്ഥികള്‍ നിറഞ്ഞ നിഗൂഢ തടാകമായ രൂപ്കുണ്ഡിന്റെ ചുരുളഴിയുന്നു. 'നേച്ചര്‍ കമ്യൂണിക്കേഷന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച രാജ്യാന്തര ഗവേഷകരുടെ പഠനത്തിലാണ് സമുദ്രനിരപ്പില്‍ നിന്നും 5029 മീറ്റര്‍ (16,470 അടി) ഉയരത്തിലുള്ള ഈ തടാകത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മെഡിറ്ററേനിയന്‍ ജനത ഇന്ത്യയിലെത്തിയിരുന്നുവെന്നതിന്റെ തെളിവ് ഇവിടെയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
1940-കളിലാണ് ഹിമാലയ സാനുക്കളിലെ ഈ നിഗൂഡ തടാകത്തെ കുറിച്ച് ആദ്യം പുറത്ത് വന്നത്. അഞ്ഞൂറിലേറെപ്പേരുടെ അസ്ഥികള്‍ ഈ തടാകത്തിലുണ്ടെന്നാണ് നിഗമനം. തടാകത്തിലെ മഞ്ഞ് ഭാഗികമായി ഉരുകുമ്പോള്‍ മാത്രമാണ് ഈ അസ്ഥികള്‍ കാണാന്‍ സാധിക്കുന്നത്. ഈ തടാകത്തെ ചുറ്റിപ്പറ്റി തുടര്‍ന്ന് നിരവധി കഥകള്‍ പ്രചരിച്ചു. ഉത്തരാഖണ്ഡിലെ നന്ദാദേവിയിലേക്ക് ഏഴാംനൂറ്റാണ്ട് മുതല്‍ ചിലര്‍ എത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുതിയ പഠനങ്ങള്‍ പറയുന്നത്. ഇവിടെ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ പരിശോധനാ ഫലം വെളിപ്പെടുത്തുന്നത് ലോകത്തിന്റെ പലഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചവര്‍ ഇവിടെ എത്തിയെന്നതാണ്.
ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിന്നും പതിനേഴാം നൂറ്റാണ്ട് മുതല്‍ വിദേശത്തു നിന്നും ഇവിടെ ആള്ക്കാര് എത്തിയിരുന്നതായാണ് രൂപ്കുണ്ഡ് തടാകത്തില്‍ നിന്നു ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഡിഎന്‍എ, കാര്‍ബണ്‍ ഡേറ്റിങ് പരിശോധന വ്യക്തമാക്കുന്നത്. 220 വര്‍ഷങ്ങള്‍ക്കു മുന്‍പും ഗ്രീസ്, ക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം പൂര്‍വ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നതായി ഹാര്‍വഡ് സര്‍വകലാശാലയില്‍ എവല്യൂഷണറി ബയോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ എഡ്വോയിന് ഹാര്‍ണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണം സൂചിപ്പിക്കുന്നു. 38 അസ്ഥികൂടങ്ങളില്‍ 23 എണ്ണത്തിന് ഇന്ത്യയിലുള്ളവരുമായി ബന്ധം കണ്ടെത്താനായെങ്കിലും ഇവര്‍ തന്നെ ഇന്ത്യയിലെ ഒരേ പ്രദേശത്തോ ഒരേ കാലയളവിലോ ജീവിച്ചിരുന്നവരല്ലെന്നും പഠനത്തില്‍ വ്യക്തമായി.






