
കൊച്ചി: പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമതര്‍ ഉയരുന്ന സാഹചര്യത്തില്‍ അവിശ്വാസപ്രമേയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഏതു വിധേനെയും പരാജയപ്പെടുത്താന്‍ വിട്ടു നില്ക്കല് തന്ത്രം ആലോചിച്ച് യുഡിഎഫ്. ഭരണപരാജയം ആരോപിച്ച് കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ക്വാറം തികഞ്ഞില്ലെങ്കില്‍ ആറു മാസം വരെ മാറ്റി വെയ്ക്കാനാകും.
എല്ലാ അംഗങ്ങളും പങ്കെടുത്ത് അവിശ്വാസത്തെ മറികടക്കാമെങ്കിലൂം പാര്‍ട്ടിയിലെ വിമതര്‍ എതിര്‍ചേരിക്കൊപ്പം കൂടി കാര്യങ്ങള്‍ അവതാളത്തില്‍ ആക്കുമോ എന്നാണ് യുഡിഎഫിന്റെ ഭയം. മേയര്‍ക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉള്ള ഭിന്നത മുതലാക്കാന്‍ പ്രതിപക്ഷവും ശ്രമം തുടങ്ങി. ക്വാറം തികയ്ക്കാതെ അവിശ്വാസം മാറ്റി വെയ്ക്കാന്‍ യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് വർഷത്തെ ഭരണം പരാജയമാണെന്ന് പറഞ്ഞാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിത്. നോട്ടീസില്‍ കളക്ടർ ചർച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. ക്വാറം തികയണമെങ്കിൽ 74 അംഗ കൗൺസിലെ 38 അംഗങ്ങൾ പങ്കെടുക്കണം. അങ്ങിനെ വന്നാല്‍ വോട്ടെടുപ്പ് നടക്കും.
അവിശ്വാസത്തെ മറികടക്കുന്നതിന് പകരം ഏത് വിധേനയും വോട്ടെടുപ്പ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 38 അംഗങ്ങളും ഒന്നിച്ചു നിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. എന്നാല്‍ നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് അവരുടെ ശ്രമം. മേയര്‍ക്കെതിരേ അവരുടെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍വികാരം ഉണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ക്വാറം തികയാതെ വന്നാൽ അവിശ്വാസ പ്രമേയ നടപടികൾ ആറ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കും.






