
പുരുഷന്മാരുടെ ഫുട്ബോള്‍ കളി കാണാന്‍ പുരുഷവേഷം കെട്ടി സ്റ്റേഡിയത്തില്‍ പ്രവേശിച്ചതിന് ഇറാനില്‍ പിടിക്കപ്പെട്ട യുവതി സഹര്‍ ഖോദ്യാരി നിയമത്തിന്റെ പഴുതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ ആത്മഹൂതി ചെയ്തു. രണ്ടു വര്‍ഷം വരെ തടവ് വരെ അനുഭവിക്കേണ്ടിവരുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ടെഹ്റാനില്‍ തന്നെ വിചാരണ ചെയ്ത കോടതിക്ക് മുന്നിൽ വെച്ചായിരുന്നു സ്വയം തീ കൊളുത്തിയത്.
ശരീരത്തില്‍ 90 ശതമാനത്തിലധികം ഗുരുതരമായി പൊള്ളലേറ്റ നിലയിലും ശ്വാസകോശത്തിന് കേടുപാടുകളുമായാണ് ഖോദ്യാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ അവർ മരണത്തിന് കീഴടങ്ങി. മാർച്ചിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരമായ എസ്റ്റെഗ്ലാൽ എഫ്സി- യുഎ ഇയുടെ അൽ ഐനെ മത്സരം കാണാൻ ആസാദി സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 29 കാരിയെ അധികൃതർ അറസ്റ്റ് ചെയ്തത്. 1980 മുതൽ ഇറാനിയൻ സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുണ്ട്.
കളി കാണാനായി ആസാദി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് രണ്ട് വർഷം തടവ് വരെ അനുഭവിക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനെ തുടർന്ന് വേറെ മാര്‍ഗ്ഗമില്ലാതെയാണ് ഖോദ്യാരി സ്വയം എരിഞ്ഞടങ്ങിയത്. വാരാന്ത്യ ദിവസമായിരുന്നു പിടിക്കപ്പെട്ടത് എന്നതിനാല്‍ മൂന്ന് ദിവസം നേരത്തേ തന്നെ ഖോദ്യാരിക്ക് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. ഈ അനുഭവം ഖോദയാരിയുടെ മാനസികാരോഗ്യത്തെ വഷളാക്കിയതായി അവളുടെ കുടുംബം ആരോപിച്ചിരുന്നു.
സ്ത്രീകളെ പ്രവേശിക്കാൻ സർക്കാർ അനുവദിക്കുന്നതുവരെ എല്ലാ സ്റ്റേഡിയങ്ങളും ബഹിഷ്കരിക്കണമെന്ന് ഇറാനിയൻ ഫുട്ബോൾ ഇതിഹാസം അലി കരിമി ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കടുത്ത വിവേചനമുള്ള ഇറാനില്‍ ചില മത്സരങ്ങൾ മാത്രമേ സ്ത്രീകള്‍ക്കു കാണുവാൻ അനുവാദമുള്ളു. സ്ത്രീകളെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്ന ലിഖിത നിയമങ്ങളില്ലാത്തതിനാൽ, ഇസ്ലാമിക ഹിജാബ് നിയമങ്ങൾ(തല മൂടുന്ന) ലംഘിച്ചതിനാണ് കേസ് എടുത്തത്. തന്റെ ഇഷ്ട ടീം കളിക്കുന്നതു കാണാൻ ഖോദ്യാരി എത്തിയത് ടീമിന്റെ നീല ജഴ്സിയും അണിഞ്ഞായിരുന്നു.
ഇതോടെ ഇപ്പോള്‍ അവള്‍ക്ക് ‘നീല പെണ്‍കുട്ടി’ എന്നായിട്ടുണ്ട് വിശേഷണങ്ങള്‍. ആത്മാഹൂതി വന്‍ വിവാദമായതോടെ അനേകരാണ് അപലപിച്ച് രംഗത്തെത്തിയിട്ടുള്ളത്. അടുത്തിടെ വലിയ പ്രതിഷേധത്തിന് കാരണമായ ഒമ്പത് വയസുള്ള പെൺകുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഇറാന് ഭരണകൂടം വിസമ്മതിച്ച സംഭവത്തെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. " 9 വയസ്സുള്ള ഒരു പെൺകുട്ടിക്ക് വിവാഹം കഴിക്കാം, പക്ഷേ 20 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സ്റ്റേഡിയത്തിൽ പോകാൻ കഴിയില്ല?" ട്വിറ്ററിൽ ഒരാൾ കുറിച്ചു.





