
തൊടുപുഴ: അദ്ധരാത്രി ഒരു മണിക്ക് മദ്യം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബാര്‍ഹോട്ടല്‍ റിസിപ്ഷനിസ്റ്റിനെ മര്‍ദ്ദിക്കുകയും പോക്കറ്റില്‍ ഉണ്ടായിരുന്ന പണം അടിച്ചു മാറ്റുകയും ചെയ്തതായി ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി. എസ്എഫ്ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.
തൊടുപുഴയിലെ ബാർ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട നാലംഗസംഘം അക്രമം നടത്തുന്നതിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലിലായിരുന്നു അക്രമവും പണാപഹരണവും നടത്തിയത്. പുലർച്ചെ ഒന്നേമുക്കാലോടെ ബാര്‍ ഹോട്ടലില്‍ എത്തിയ നാലംഗസംഘം വാതിലിൽ മുട്ടുന്നതു കേട്ട് റിസപ്ഷനിസ്റ്റ് ബോണി വാതിൽ തുറന്നു. മദ്യം വേണമെന്നു സംഘം ആവശ്യപ്പെട്ടു.
ഈ സമയത്ത് മദ്യം വിതരണം ചെയ്യാനാകില്ലെന്ന് റിസിപ്ഷനിസ്റ്റ് നിലപാട് എടുത്തതോടെ നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയായിരുന്നു. തുടർന്നു പിടിച്ചുവച്ചു മർദിക്കുകയും ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കുകയും ചെയ്തു. പോക്കറ്റില്‍ ഉണ്ടായിരുന്ന 22,000 രൂപ സംഘം എടുത്തു കൊണ്ടു പോയെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവില്‍ പോയിരിക്കുന്ന പ്രതികൾക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു മാത്യൂസ് കൊല്ലപ്പിള്ളി ഡിവൈഎഫ്ഐ യുടെ ഭാഗമായത്. നേരത്തേ കെഎസ് യു പ്രവര്‍ത്തകനായിരുന്ന മാത്യൂസ് എസ്എഫ്ഐയിലേക്ക് ചുവടുമാറ്റിയ ശേഷമാണ് ഡിവൈഎഫ്ഐ യിലും ചേര്‍ന്നത്.






