
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളായ അബ്ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സൗദിക്ക് തിരിച്ചടിക്കാന്‍ ശേഷിയുണ്ടെന്ന് പ്രതികരണവുമായി സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്മാന്. സൗദിയുടെ സുരക്ഷയ്ക്കായി അവര്‍ക്കൊപ്പം സഹകരിക്കാന്‍ യു.എസ് തയ്യാറാണെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് സല്‍മാന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു സൗദിയിലെ അരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതും വന്‍ തീപിടുത്തത്തിന് കാരണമായതും. ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തു വിട്ട് ആക്രമണത്തിന്റെ ഉത്തരാദിത്വം ഇറാനാണെന്നും ആക്രമണം നടത്തിയവര്‍ക്ക് ഉചിതമായ തിരിച്ചടി നല്കാന് തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഏതു ഭീകരാക്രമണവും നേരിടാനും മറുപടി പറയാനും സൗദിക്ക് പ്രാപ്തിയുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞത്.
ട്രംപിന് ഫോണ്‍ സന്ദേശത്തിലൂടെയായിരുന്നു സല്‍മാന്റെ മറുപടി. ഇക്കാര്യങ്ങള്‍ സൗദി മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എണ്ണപ്പാടത്തിന് നേരെ നടന്ന ആക്രമണം ആഗോള വിപണിയില്‍ എണ്ണവില കൂട്ടിയിരിക്കുകയാണ്. സംഭവം യു.എസിന്റെയും ആഗോള സമ്പദ് വ്യവസ്ഥയേയും ഈ ബാധിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് സൗദി അറേബ്യയും ആരോപിക്കുന്നത്.
അരാംകോയ്ക്ക് നേരെയുണ്ടായ ആക്രമണം എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ കുറവാണ് വരുത്തിയിരക്കുന്നത്. പ്രതിദിനം 70 ലക്ഷം ബാരലാണ് അബ്ഖൈയ്ക്ക് ശാലയില്‍ നടക്കുന്നത്. ഇവിടെ 53 ലക്ഷം ബാരലായിട്ടാണ് കുറവ് വരുന്നത്. ഖുറെയ്സില് പത്തുലക്ഷം ബാരലും. ആഗോള എണ്ണ വിപണിയുടെ അഞ്ചു ശതമാനത്തോളം കൈകാര്യം ചെയ്തിരുന്ന സൗദിയുടെ മൊത്തം ഉല്‍പ്പാദനം 98 ലക്ഷം ബാരല്‍ ആയിരുന്നു. അത് ആക്രമണത്തോടെ നേരെ പകുതിയായി കുറഞ്ഞു. എന്നിരുന്നാലും സൗദിയില്‍ 63 കോടി ബാരല്‍ എണ്ണ സംഭരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
എണ്ണ ഉല്പാദനത്തിലുണ്ടായ കുറവുമൂലം അസംസ്കൃത എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിടെ അസംസ്കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ആറ്റവും വലിയ വിലവര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലും എണ്ണ വില വരും ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്നേക്കും.






