
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരിയിട്ട റാഫേല്‍ വിമാന ഇടപാടിലെ ആദ്യ ജെറ്റ് ഒക്ടോബർ എട്ടിന് ഇന്ത്യൻ എയർഫോഴ്സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇവിടെ വച്ച് റാഫേൽ വിമാനം ഏറ്റുവാങ്ങും. ഇന്ന് കൈമാറ്റം നിശ്ചയിച്ചിരുന്ന ചടങ്ങ് അവസാന ഘട്ടത്തിലാണ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയത്.
റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് ഫ്രാന്‍സിലെ മെരിന്യക്കിലാണ് നടക്കുക. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാമേധാവിയും ചടങ്ങില്‍ പങ്കെടുക്കാനായി പോകും. വ്യോമസേനയുടെ ഇപ്പോഴത്തെ ചീഫ് മാർഷൽ ബിഎസ് ധനോവ വിരമിച്ച് പുതിയ ചീഫ് മാർഷൽ ചുമതലയേറ്റ ശേഷമാകും ചടങ്ങ്. ഒക്ടോബർ എട്ടിന് ആദ്യ ചടങ്ങിന് ശേഷം നാല് റാഫേൽ ജെറ്റ് വിമാനങ്ങളുടെ ആദ്യബാച്ച് ഏപ്രിൽ-മെയ് മാസങ്ങളിലാകും ഇന്ത്യയില്‍ എത്തുക.
59000 കോടി രൂപയുടെ വിമാന കരാറില്‍ 36 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്. ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും റാഫേൽ ഗണത്തെ വിന്യസിക്കുക. റാഫേല്‍ എത്തുന്നത് ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനം എന്ന പദവിയോടെയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എത്തുമെങ്കിലും പൂര്‍ണ്ണ സജ്ജമാകാന്‍ അല്‍പ്പം കൂടി സമയം എടുത്തേക്കാം.
വ്യോമസേനാ പൈലറ്റുമാരും മറ്റുള്ളവരും യുദ്ധവിമാനത്തിന്റെ സാങ്കേതികത സംബന്ധിച്ച പരിശീലനത്തിന് സമയം വേണ്ടി വന്നേക്കാം. അടുത്ത കാലത്ത് എട്ട് അമേരിക്കന്‍ നിര്‍മ്മിത അച്ചാച്ചേ എഎച്ച് - 64 ഇ ഇന്ത്യന്‍ ക്യാമ്പിന്റെ ഭാഗമായത് വാര്‍ത്തയായിരുന്നു. പത്താന്‍കോട്ട് എയര്‍ബേസിലാണ് ഇവയുള്ളത്. ഇതിന് പിന്നാലെയാണ് റാഫേലും എത്തുന്നത്. വിമാന കൈമാറ്റം ഫ്രാന്‍സില്‍ നടക്കുന്നത് ഇന്ത്യന്‍ വ്യോമസോന ദിനം, 10 ദിവസം നീളുന്ന ദസറാ ആഘോഷത്തിന്റെ അവസാനമായ വിജയദശമി എന്നീ ദിനങ്ങളോട് ചേര്‍ന്ന് വരുന്നത് ആകസ്മീകവുമായി.
പ്രതിരോധമന്ത്രി യുദ്ധവിമാനം ഏറ്റുവാങ്ങുന്നതും അടുത്ത കാലത്ത് പുതുമയാണ്. സാധാരണഗതിയില്‍ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വീകരിക്കുന്ന ചടങ്ങില്‍ നിന്നും കഴിഞ്ഞ കാലത്ത് പ്രതിരോധ മന്ത്രിമാര്‍ അകന്നു നിന്നിരുന്നു. സൈനികോപകരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ ആരോപണങ്ങളും വിവാദങ്ങളുമായിരുന്നു ഇതിന് കാരണം. എന്നാല്‍ മോഡി സര്‍ക്കാര്‍ ഇക്കാര്യത്തിലും വ്യത്യസ്തമായി ചിന്തിക്കുകയായിരുന്നു. ഇതോടെയാണ് രാജ്നാഥ് സിംഗ് തന്നെ ചെന്ന് ജെറ്റ് ഏറ്റുവാങ്ങുന്നതിലേക്ക് നയിച്ചിരിക്കുന്നത്.
ആദ്യ റാഫേല്‍ ജെറ്റ് വ്യോമസേന ചീഫ് മാർഷൽ ബിഎസ് ധനോവയെക്കൊണ്ട് സ്വീകരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുത്. എന്നാല്‍ മോഡി ഫ്രാന്‍സ് സന്ദര്‍ശിച്ച സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്നെ ഫ്രാന്‍സില്‍ എത്തി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലിയില്‍ നിന്നും ജെറ്റ് ഏറ്റുവാങ്ങണമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുകയും ഇന്ത്യ അത് അംഗീകരിക്കുകയുമായിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നാലു പ്രതിരോധ മന്ത്രിമാരെയാണ് ഇതുവരെ പരീക്ഷിച്ചത്. അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീക്കര്‍, നിര്‍മ്മലാ സീതാരാമന് എന്നിവരായിരുന്നു മറ്റുള്ളവര്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയാദ്ധ്യക്ഷനുമെല്ലാമായ രാജ്നാഥ് സിംഗ് മോഡി സര്‍ക്കാരിലെ അതികായന്മാരില് ഒരാളാണ്. വാജ്പേയി സര്‍ക്കാരില്‍ നിന്നും മോഡിയിലേക്ക് എത്തുമ്പോള്‍ ഏറെ പുതുമകള്‍ കൊണ്ടുവന്ന നരേന്ദ്രമോഡി രാജ്നാഥ് സിംഗിനെ മാത്രമാണ് രണ്ടാം വരവില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.






