
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കള്ളനോട്ടുമായി പിടിയിലായ ബിജെപി നേതാവ് വീണ്ടും അതേ കുറ്റത്തിന് പിടിയില്‍. തൃശ്ശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് വീണ്ടും പിടിയിലായത്. 2017 ജൂണിൽ മതിലകം എസ് എൻ പുരത്തെ രാഗേഷിന്റെയും സഹോദരൻ രാജീവിന്റെയും വീട്ടിൽ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടികൂടിയത് വലിയ വാർത്തയായിരുന്നു.
ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് രാഗേഷ് ഇത്തവണ പിടിയിലായത്. ഒരുലക്ഷത്തി നാൽപതിനായിരം രൂപയാണ് പിടിച്ചെടുത്തത്. രാഗേഷും സഹായി മലപ്പുറം സ്വദേശി സുനീര്‍ അലിയും ഓമശ്ശേരി ഭാഗത്ത് സ്കൂട്ടറിൽ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് പിടിയിലായത്.
രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയില്‍ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ആദ്യ തവണ കള്ളനോട്ടടി കേസില്‍ കുടുങ്ങിയത്. വീട്ടിനുള്ളില്‍ നിന്നും നോട്ടടിയന്ത്രങ്ങള്‍ കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയ 2000, 500 കറൻസികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്റെ മുകൾ നിലയിലുള്ള മുറിയിലായിരുന്നു അച്ചടി. 50, 20 രൂപയുടെ വ്യാജനോട്ടുകളും അന്ന് പിടിച്ചെടുത്തിരുന്നു. എല്ലാ നോട്ടുകളും അന്ന് വിശദമായി പരിശോധിച്ച വ്യാജമാണെന്ന് പൊലീസ് ഉറപ്പു വരുത്തിയിരുന്നു.
നോട്ട് അടിക്കാൻ കമ്പ്യൂട്ടറും, ലാപ്ടോപ്പും, ബോണ്ട് പേപ്പറും, കളർ പേപ്പറും, മഷിയും മുറിയിൽ സജ്ജീകരിച്ചിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്ന മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയിൽ കമ്പ്യൂട്ടറിൽ കറൻസി തയ്യാറാക്കി, കറൻസി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പർ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാൾ വിതരണം നടത്തിയിരുന്നത്.






