
മരട് : ''കിടപ്പാടമല്ലേ, പൊളിക്കേണ്ട'' എന്നു കൂറ്റന്‍ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായി വാദിക്കുന്നവര്‍ മരട് നഗരസഭയുടെ 31-ാം ഡിവിഷനിലേക്ക് അല്‍പ്പം നടക്കുക. കര്‍ത്തവ്യനിര്‍വഹണ വ്യഗ്രതയില്‍ മരട് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ മൂന്നര സെന്റിലെ പണിതീരാറായ കൂര പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കാണുക. വീടെന്ന സ്വപ്നം ബാക്കിയാക്കി കടന്നുപോയ ജോണ്‍സന്റെ പത്നി സുജയും പറക്കമുറ്റാത്ത രണ്ടു മക്കളും അവിടെയുണ്ട്.
ആകാശം മേല്‍ക്കൂരയായ അവരുടെ ജീവിതത്തിനു മുകളില്‍, ഇതേ വീടിനു വേണ്ടിയെടുത്ത വായ്പയും പലിശയും കൂട്ടുപലിശയുമൊക്കെയായി 17 ലക്ഷം രൂപയുടെ വലിയ ബാധ്യതയും. തീരദേശച്ചട്ടം ലംഘിച്ചു നിര്മിച്ചതിനാല് പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് ആകാശംമുട്ടെ വളരാന്‍ ഒത്താശ ചെയ്തു കൊടുത്തിരുന്ന അതേ കാലത്തു തന്നെയാണ് മരട് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി ജോണ്‍സന്റെ പണിതീരാറായ വീട് കുത്തിപ്പൊളിച്ചത്.
ക്ഷീരകര്‍ഷകനായ നെട്ടൂര്‍ പാടപ്പുരയ്ക്കല് ജോണ്സണ് ആധാരം പണയംവച്ച് സൊെസെറ്റിയില്നിന്നു പത്തുലക്ഷം രൂപ വായ്പ വാങ്ങിയാണ് 2015ല്‍ തന്റെ മൂന്നര സെന്റില്‍ വീടുപണി തുടങ്ങിയത്. വീട് നിര്‍മിക്കാനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പണി തുടര്‍ന്ന് മേല്‍ക്കൂര വാര്ക്കുന്നിടത്തോളം എത്തിയപ്പോള്‍ മരട് നഗരസഭയില്‍നിന്നു സ്റ്റോപ്പ് മെമ്മോയെത്തി. സ്ഥലം െകെയേറി, പെര്‍മിറ്റ് നേടാതെ പണി തുടങ്ങി, തീരദേശനിയമം ലംഘിച്ചു... കുറ്റങ്ങളുടെ പട്ടിക നീണ്ടു. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പൊളിക്കാനുള്ള നോട്ടീസും കിട്ടി. ജോണ്‍സനു രാഷ്ട്രീയ പിന്‍ബലമോ സ്വാധീനമോ ഇല്ലാതെപോയി. ഉദ്യോഗസ്ഥര്‍ മണ്ണുമാന്തിയുമായെത്തി വീട് പൊളിച്ചു!
പണവും ശക്തിയുമുള്ളവരുടെ അനധികൃതമായി പണിത കെട്ടിടങ്ങള്‍ക്കു യു.എ. നമ്പര്‍ നല്കി നിലനിര്‍ത്താന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ജോണ്‍സന്റെയും കുടുംബത്തിന്റെയും സ്വപ്നം തകര്‍ത്തത്. തൊട്ടടുത്ത ഡിവിഷനിലെ കൗണ്‍സിലറുടെ വിരോധമാണ് പൊളിച്ചുനീക്കല്‍ നടപടികളുടെ വേഗം കൂട്ടിയതെന്നു നാട്ടുകാര്‍ അടക്കംപറയുന്നുണ്ട്. ജോണ്സണ് മരിച്ചതോടെ ഭാര്യയും മക്കളും പെരുവഴിയാകുമെന്ന അവസ്ഥയിലായി. അവര്‍ തൊട്ടടുത്ത് ജോണ്‍സന്റെ കുടുംബവീട്ടിലാണു താമസം.
നിരവധി അവകാശികളുള്ള ഈ വീട്ടില്‍ എക്കാലവും ഇടമുണ്ടാകില്ല. ചതുപ്പ് പ്രദേശമായ ഇവിടെ, പൊളിച്ചുമാറ്റിയ വീടിനു തൊട്ടടുത്ത് രണ്ടു വീടുകള്‍ അതേ സമയത്തു നിര്‍മാണം പൂര്‍ത്തിയായിരുന്നു. ജോണ്‍സനു ബാധകമായ തീരദേശനിയമം അവയുടെ കാര്യത്തില്‍ പ്രസക്തമായില്ല.
പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയില്നിന്നു നാലു ലക്ഷം രൂപ വാങ്ങി നിര്‍മിച്ച വീടുകളുടെ ചിത്രം അയച്ചുനല്‍കിയുള്ള മത്സരത്തിലേക്കു വീടിന്റെ ചിത്രമയയ്ക്കാന് നിര്‍ദേശിച്ച് ഇവര്‍ക്കും അറിയിപ്പ് കിട്ടിയിട്ടുണ്ട്. വീടില്ലാതെന്തു ചിത്രം! സ്ഥലം വിറ്റു കടം വീട്ടാന്‍ ശ്രമിച്ചു. തീരദേശച്ചട്ടത്തിന്റെ പേരില്‍ വീട് പൊളിച്ചുകളഞ്ഞ സ്ഥലമല്ലേ. ഇനി വീട് നിര്‍മിക്കാനും തടസമുണ്ടാകും. അതിനാല്‍ വാങ്ങാനാളില്ല. ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും ആരെങ്കിലും തെറ്റ് കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നുമാണു തന്റെ നിലപാടെന്ന് മരട് നഗരസഭാ െവെസ് ചെയര്മാന് ബോബന് നെടുംപറമ്പില്‍ പറഞ്ഞു. തങ്ങളുടെ ദുരവസ്ഥ വിവരിച്ച് മുഖ്യമന്ത്രിക്കു നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് സുജയും മക്കളും.






