
യുപിഎസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീല്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വി.ഡി.സതീശന് എംഎല്‍എയും ജ്യോതി വിജയകുമാറും രംഗത്ത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ രമേശ് ചെന്നിത്തലയുടെ മകനു ഒന്നാം റാങ്കുകാരനെക്കാളും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിലാണ് കെ.ടി.ജലീല്‍ അസ്വാഭാവിക ഉണ്ടെന്ന് ആരോപിച്ചത്. പിന്നാലെ ചെന്നിത്തല തന്നെ മന്ത്രിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന വിവരമെങ്കിലും വേണമായിരുന്നുവെന്ന് തിരിച്ചടിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാറിന്റെ മകളും പരിഭാഷകളിലുടെ ശ്രദ്ധേയയുമായ ജോ്യാതി വിജയകുമാറും രംഗത്തെത്തിയത്. സിവില്‍ സര്‍വീസിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന ഫാക്കല്‍റ്റി കൂടിയാണ് ജ്യോതി വിജയകുമാര്‍.
കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദേഹത്തിന് ഈ പരീക്ഷയെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ലെന്നാണ്. മെയിന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്നവര്‍ക്കു പേഴ്സണാലിറ്റി ടെസ്റ്റില്‍ മാര്‍ക്ക് ഏറെ കുറയുന്നതും മെയിന്‍സില്‍ മാര്‍ക്ക് കുറയുന്നവര്‍ക്ക് പേഴ്സണാലിറ്റി ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്നതും ഈ പരീക്ഷയില്‍ സര്‍വ സാധാരണമാണ്. മെയിന്‍സിലെ ടോപ്പര്‍ ഇന്റര്‍വ്യൂവിലെ ടോപ്പര്‍ ആകണമെന്ന് ഒരിക്കലും പറയാനാകില്ലെന്നും ജ്യോതി വിജയകുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യുപിഎസ്സിയുടെ വിശ്വാസ്യതയെ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ചോദ്യം ചെയ്തത് തീര്‍ത്തും നിരുത്തരവാദപരവും വേദനജനകവുമാണെന്നും ജ്യോതികുമാര്‍ പറയുന്നു. മന്ത്രിയുടെ പ്രസ്താവന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അനാദരിക്കലാണെന്നും അവരെ ഡീമോറൈലസ് ചെയ്യലാണെന്നും ജ്യോതി വിജയകുമാര്‍ കുറിച്ചു.
അതേസമയം കേരള പിഎസ് സിയുടെ എസ്എംഎസ് സൗകര്യം യുപിഎസ് സിയില്‍ ഇല്ലെന്ന് വി.ഡി. സതീശന് എംഎല്‍എയും പരിഹസിച്ചു. എഴുത്ത് പരീക്ഷയും വ്യക്തിത്വം അളക്കുന്ന നേര്‍ക്കാഴ്ചയും രണ്ടാണെന്നറിയാത്ത വ്യക്തി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നുവെന്നും സതീശന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷ 1750 മാര്‍ക്കിലായതിനാല്‍ അതില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് കൂടിയ റാങ്ക് ലഭിക്കും. 275 മാര്‍ക്ക് മാത്രമുള്ള അഭിമുഖത്തില്‍ കൂടുതല്‍ സ്കോര്‍ ചെയ്താലും എഴുത്ത് പരീക്ഷയില്‍ കുറവാണെങ്കില്‍ റാങ്ക് പിന്നോട്ടാകും. കണക്കറിയാവുന്ന എല്ലാവര്ക്കും ഇത് മനസിലാകുമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്കു മാത്രം ഇതറിയില്ലെന്നും സതീശന് കുറിപ്പില്‍ പരിഹാസം ഉയര്‍ത്തുന്നു.






